മന്ത്രി ജി.സുധാകരൻ പുരോഗതി വിലയിരുത്തി
ആലപ്പുഴ: ആലപ്പുഴ ബൈപാസിൻറ്റെ ഗർഡറുകൾ സ്ഥാപിക്കുന്നതിനു മുന്നോടിയായി ബോൾട്ട് അഴിച്ച് പുതിയത് ഘടിപ്പിക്കുന്ന ജോലികൾ ആരംഭിച്ചു. കോഴിക്കോട്ടു നിന്നു വന്ന വിദഗ്ദ്ധരായ ഫിറ്റർമാരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ.
ഇന്നലെ മന്ത്രി ജി.സുധാകരൻ ഗർഡറുകൾ സ്ഥാപിക്കുന്നതിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കുതിരപ്പന്തിയിലെത്തിയിരുന്നു. സൂപ്രണ്ടിംഗ് എൻജിനിയർ ഉണ്ണി, എക്സിക്യൂട്ടീവ് എൻജിനിയർ [ദേശീയപാത] അനിൽ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഗർഡറുകൾ സ്ഥാപിക്കാൻ കഴിഞ്ഞ ദിവസം റെയിൽവേ ചീഫ് ബ്രിഡ്ജ് എൻജിയറുടെ അംഗീകാരം ലഭിച്ചിരുന്നു. തുടർന്നാണ് പണി ആരംഭിക്കാൻ മന്ത്രി നിർദേശം നൽകിയത്.
ഗർഡറുകൾ എടുത്തുവയ്ക്കുന്ന തീയതി ഉടൻ തീരുമാനിക്കും. മഴക്കാലത്ത് തന്നെ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി കോൺക്രീറ്റ് പ്രവൃത്തികൾ നടത്തുന്നതിനും, മഴക്കാലം കഴിഞ്ഞാൽ ഉടൻ തന്നെ ടാറിംഗ് നടത്താനും തീരുമാനിച്ചിട്ടുണ്ട്. അപ്പ്രോച്ച് റോഡുകളുടെ നിർമ്മാണവും കളർകോട്-കൊമ്മാടി ജംഗ്ഷനുകളുടെ നവീകരണ പ്രവർത്തനങ്ങളും ഇതേ കാലയളവിന് മുമ്പായി പൂർത്തീകരിക്കും.
കോൺക്രീറ്റിന് രണ്ടുമാസം
കോൺക്രീറ്റിംഗ് പൂർത്തിയാക്കാൻ രണ്ടുമാസം എടുക്കും. തുടർന്ന് മഴ ഒഴിഞ്ഞാൽ ടാറിംഗ് പൂർത്തിയാക്കാൻ കഴിയും. അതോടൊപ്പം തന്നെ രണ്ടു അപ്രോച്ച് റോഡുകളും പൂർത്തിയാകും. കൊമ്മാടി, കളർകോട് ജംഗ്ഷനുകളുടെ വികസനം വേഗത്തിൽ നടക്കുകയാണ്.
.....................................
വലിയ മഴ വന്ന് പണി തടസ്സപ്പെട്ടില്ലെങ്കിൽ നാല് മാസം കൊണ്ട് ബൈപാസിന്റെ പണി പൂർത്തിയാക്കാൻ കഴിയും. സെപ്തംബർ അവസാനം എല്ലാ പണികളും തീരാനാണ് സാദ്ധ്യത
മന്ത്രി ജി.സുധാകരൻ പറഞ്ഞു.