കായംകുളം: ചെയർമാനുമായുള്ള അഭിപ്രായ ഭിന്നതയെത്തുടർന്ന് കായംകുളം നഗരസഭയിലെ 5 സി.പി.എം കൗൺസിലർമാർ രാജിക്ക് അനുമതി തേടി ജില്ലാ സെക്രട്ടറിക്ക് കത്തുനൽകി. അച്ചടക്ക നടപടിക്ക് പാർട്ടി ഏരിയ കമ്മിറ്റി ശുപാർശ ചെയ്ത കൗൺസിലർമാരാണ് കത്ത് നൽകിയത്.
ലോക്കൽ കമ്മിറ്റി അംഗവും ഫ്രാക്ഷൻ ലീഡറുമായ എ. അബ്ദുൽ ജലീൽ, ബ്രാഞ്ച് സെക്രട്ടറി കൂടിയായ അബ്ദുൽ മനാഫ്, റജില നാസർ, അനിത ഷാജി, സുഷമ അജയൻ എന്നിവരാണ് കൗൺസിലർ സ്ഥാനം രാജിക്ക് അനുമതി തേടി സി.പി.എം ജില്ല സെക്രട്ടറി ആർ. നാസറിന് കത്ത് നൽകിയത്. നഗരഭരണത്തിലെ നിരവധി അഴിമതികൾ ചൂണ്ടിക്കാട്ടിയതിനും ഇതിനെതിരെ പ്രതികരിച്ചതിനുമാണ് തങ്ങൾക്കെതിരെ നടപടി എടുത്തതെന്ന് ആരോപിച്ചാണ് ഇവർ കത്ത് നൽകിയിരിക്കുന്നത്.
ഗവ.ഐ.ടി.ഐക്ക് ഏറ്റെടുക്കാൻ തീരുമാനിച്ചിരുന്ന സ്ഥലത്ത് സ്വകാര്യ വ്യക്തിക്ക് കെട്ടിട നിർമ്മാണ അനുമതി നൽകിയത്, സ്വകാര്യ ബസ് സ്റ്റാൻഡ് നിർമ്മിക്കാൻ തീരുമാനിച്ചിരുന്ന സ്ഥലംമാസ്റ്റർ പ്ലാനിൽ നിന്നു ഒഴിവാക്കിയത്, ഗോകുലം ഗ്രൗണ്ട് ടൂറിസം സോണിൽ നിന്നു ഒഴിവാക്കിയത് തുടങ്ങിയ വിഷയങ്ങളിൽ അഴിമതിയുണ്ടെന്ന് ഇവർ ആരോപിച്ചിരുന്നു.
അഞ്ച് പേരുടെ രാജി സന്നദ്ധതയും നഗരസഭ പാർലമെന്ററി പാർട്ടി ലീഡറെ സസ്പെൻഡ് ചെയ്തതും ഭരണനേതൃത്വത്തിന് വൻതിരിച്ചടിയാകും. എൽ.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷമില്ലാത്ത കൗൺസിലിൽ പ്രതിപക്ഷമായ യു.ഡി.എഫിന്റെയും, ബി.ജെ.പിയുടെയും നിലപാടുകളിലെ ഭിന്നത മൂലമാണ് ഭരണം മുന്നോട്ടു നീങ്ങുന്നത്. രാജി സന്നദ്ധത പ്രകടിപ്പിച്ച കൗൺസിലർമാർ നഗരസഭയിൽ ഭരണനേതൃത്വത്തിനെതിരെ നിലപാട് സ്വീകരിച്ചാൽ നിർണായക തീരുമാനങ്ങൾ സ്വീകരിക്കാൻ കഴിയാതെ വരുമെന്ന് മാത്രമല്ല ഭരണം നഷ്ടടമാകുന്ന സ്ഥിതിയുണ്ടാകും.
ചെയർമാനെ അംഗീകരിക്കില്ല
സി.പി.എം ജില്ലാ കമ്മിറ്റി അംഗമാണ് നഗരസഭ ചെയർമാൻ എൻ. ശിവദാസൻ. ചെയർമാനെ ഒരുകാരണവശാലും പിന്തുണയ്ക്കില്ലെന്നാണ് നടപടിക്ക് വിധേയരായവർ പറയുന്നത്. ഇതിനിടെ രണ്ടാമത് കൂടിയ ഏരിയ കമ്മിറ്റി അബ്ദുൽ ജലീലിനെ ഒരു വർഷത്തേക്ക് പാർട്ടിയിൽ നിന്നും പുറത്താക്കാൻ തീരുമാനിച്ചതോടെ വിഷയം വീണ്ടും രൂക്ഷമാകുകയാണ്. അബ്ദുൽ മനാഫ്, അനിത, സുഷമ, റജില, എന്നിവരെ താക്കീത് ചെയ്യാനും വ്യാഴാഴ്ച കൂടിയ ഏരിയ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഏരിയ കമ്മിറ്റി അംഗമായ കേശുനാഥിനെ ഒരുവർഷത്തേക്ക് സസ്പെൻഡ് ചെയ്യാൻ ജില്ലാ കമ്മിറ്റിയോട് ശുപാർശ ചെയ്തിരുന്നു. മറ്റുള്ളവർക്കെതി