കനത്ത നഷ്ടം മൂലം നാളെ മുതൽ സ്വകാര്യ ബസുകളില്ല
ആലപ്പുഴ: ഇളവുകൾ പ്രഖ്യാപിച്ചതോടെ ഓട്ടം ആരംഭിച്ചെങ്കിലും ഉടമകളുടെ പോക്കറ്റ് ചോരുന്നതിനാൽ സ്വകാര്യ ബസുകൾ നാളെ മുതൽ അനിശ്ചിതകാലത്തേക്ക് സർവീസ് നിറുത്തുന്നു. ഇത് സമരമല്ലെന്നും നഷ്ടം സഹിച്ച് വണ്ടിയോടാനാവത്തതിനാൽ സർവീസ് അവസാനിപ്പിക്കുകയാണെന്നും ബസ് ഉടമകൾ പറയുന്നു.
സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾക്ക് പുറമേ, കൂട്ടിയ ബസ് ചാർജ് പിൻവലിച്ചതാണ് സ്വകാര്യ ബസ് മേഖലയ്ക്ക് തിരിച്ചടിയായത്. രണ്ട് മാസത്തെ ലോക്ക് ഡൗണിനു ശേഷം വലിയ തുക മുടക്കിയാണ് ബസുകൾ അറ്റകുറ്റപ്പണി നടത്തി നിരത്തിലിറക്കിയത്. യാത്രക്കാർ കുറവായതിനാൽ ഭൂരിഭാഗം ബസുകളും ആദ്യ ആഴ്ച തന്നെ ഓട്ടം അവസാനിപ്പിച്ചിരുന്നു. ആലപ്പുഴ, കായംകുളം, ഹരിപ്പാട്, മാവേലിക്കര, ചേർത്തല, തീരദേശ റൂട്ടുകളിലുമായി 450 ഓളം സ്വകാര്യ ബസുകളാണുള്ളത്. നിലവിൽ 50 എണ്ണം പോലും നിരത്തിലറങ്ങുന്നില്ല.
തീരദേശ റൂട്ടിൽ കൊവിഡ് നിയന്ത്രണങ്ങൾ വന്നതിൽപ്പിന്നെ സ്വകാര്യ ബസുകൾ ഓടിയിട്ടില്ല. യാത്രക്കാർ ഇല്ലാതായതോടെ പ്രതിദിനം 5000 രൂപയുടെ വരെ നഷ്ടമാണ് ഓരോ ബസും നേരിടുന്നത്. ഡീസൽ കാശ് പോലും മുതലാകുന്നില്ലത്രെ. ദിവസവേതനത്തിന് നിൽക്കുന്ന തൊഴിലാളികൾക്ക് മാന്യമായ വേതനം നൽകാൻ ബസുടമകൾക്കും സാധിക്കാത്ത സ്ഥിതിയാണ്. കെ.എസ്.ആർ.ടി.സി ബസുകളിൽ നിന്ന് വ്യത്യസ്തമായി സ്വകാര്യ ബസുകളിൽ ഇരുവശങ്ങളിലും രണ്ട്പേർക്ക് വീതം ഇരിക്കാവുന്ന സീറ്റുകളാണ്. സീറ്റുകളുടെ ആകെ എണ്ണവും കുറവാണ്. സാമൂഹിക അകലം പാലിച്ച് കുറച്ച് പേരെയെങ്കിലും നിറുത്തിക്കൊണ്ടുപോകാൻ സാധിച്ചാൽ നഷ്ടം കുറയ്ക്കാനാവുമെന്ന് ജീവനക്കാർ പറയുന്നു. എന്നാൽ രോഗത്തെ ഭയന്ന് ബസ് യാത്രയ്ക്ക് പലരും എത്തുന്നുമില്ല.
...................................
മിനിമം നിരക്ക് 12 രൂപയെങ്കിലുമാക്കാതെ പിടിച്ചു നിൽക്കാനാവില്ല. ഇത് സമരമല്ല. മറ്റ് മാർഗമില്ലാതെ സർവീസ് നിറുത്തുകയാണ്
(ഫൈസൽ, സ്വകാര്യ ബസ് ജീവനക്കാരൻ)
...............................
വരുമാനം: കൊവിഡിന് മുമ്പ് ദിവസം 9000 രൂപ
ഇപ്പോൾ: പരമാവധി 3000
ഡീസൽ ചെലവ്: ദിവസം 5000