ആലപ്പുഴ: ചേർത്തല ആട്ടോ കാസ്റ്റിലെ ശമ്പള കുടിശിക ഈ മാസംതന്നെ തീർപ്പാക്കുമെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. ആട്ടോകാസ്റ്റ് പ്രവർത്തനങ്ങൾ വിലയിരുത്തുകയായിരുന്നു മന്ത്രി. ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കും ഒപ്പമുണ്ടായിരുന്നു.
ആട്ടോകാസ്റ്റിലെ തൊഴിലാളി യൂണിയൻ പ്രതിനിധികളുമായി മന്ത്രിമാർ ഏറെ നേരം ചർച്ച നടത്തി. കമ്പനി വലിയ നഷ്ടത്തിലാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് ഇ.പി.ജയരാജൻ പറഞ്ഞു. കമ്പനിയെക്കുറിച്ച് സമഗ്രമായ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മാനേജ്മെന്റ് പ്രതിനിധി, യൂണിയൻ പ്രതിനിധി, സാങ്കേതിക വിദഗ്ദ്ധൻ എന്നിവർ ഉൾപ്പെടുന്ന സമിതിയെ നിശ്ചയിക്കും. സമിതി രണ്ടുമാസത്തിനകം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കണം.
സ്ഥാപനത്തിന് മുഴുവൻ സമയം പ്രവർത്തിക്കുന്ന എം.ഡിയെ ഒരു മാസത്തിനകം നിയമിക്കും. കമ്പനിയും തൊഴിലാളി യൂണിയനുകളും ചേർന്ന് ഉത്പാദനക്ഷമത കാര്യമായി വർദ്ധിപ്പിക്കണമെന്ന് മന്ത്രി തോമസ് ഐസക് ചർച്ചയിൽ പറഞ്ഞു. 40 കോടി രൂപയോളം രൂപ സർക്കാർ ആട്ടോകാസ്റ്റിന് നൽകിയിട്ടുണ്ട്. ഒരു മാസം 500 മെട്രിക് ടൺ എന്ന ഉത്പ്പാദന ലക്ഷ്യം കൈവരിക്കണം. എന്നാൽ ഇപ്പോൾ 170 മെട്രിക് ടൺ മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. 400 മെട്രിക് ടണ്ണെങ്കിലും ആക്കുന്നതിനുള്ള കാര്യപരിപാടികൾ ആലോചിക്കണമെന്നും മന്ത്രി പറഞ്ഞു.