കായംകുളം : കായംകുളം നഗരസഭ 2019-20 പദ്ധതിയുടെ ഭാഗമായി കുറ്റിക്കുരുമുളക് തൈകൾ വിതരണം ചെയ്യുന്നതിന് വേണ്ടി തൈകൾ വാങ്ങിയതിൽ ഗുരുതരമായ ക്രമേക്കേടും അഴിമതിയും നടന്നതായി ആരോപണം.
32 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്. സർക്കാർ ഏജൻസി വഴി തൈകൾ വാങ്ങിയതെന്നാണ് ഭരണ നേതൃത്വം അവകാശപ്പെടുന്നത്. എന്നാൽ സർക്കാർ ഏജൻസിയുടെ മറവിൽ സ്വകാര്യ നഴ്സറികളിൽ നിന്നും വാങ്ങിയ ഗുണ നിലവാരമില്ലാത്ത തൈകളാണ് വാങ്ങി വിതരണം ചെയ്തതെന്ന് പ്രതിപക്ഷം ആരോപിയ്ക്കുന്നു. സാധാരണ കുറ്റിക്കുരുമുളക് തൈകൾക്ക് ശരാശരി നാല് തിരിയും പന്ത്രണ്ട് ഇലകളും ഉള്ളതാണ്. ഇവക്ക് ഒരു വർഷം പരിചരണം കിട്ടിയതായിരിക്കണം. ഒരു വർഷം പ്രായമുള്ള കുറ്റിക്കുരുമുളക് തൈകൾക്ക് പകരം നാലു മാസം പോലും പരിചരണം ലഭിക്കാത്ത തൈകളാണ് കൊടുത്തത്. മാത്രമല്ല, കുറ്റിക്കുരുമുളകിന് പകരം വള്ളിക്കുരുമുളകാണ് തട്ടിപ്പിന് ഉപയോഗിച്ചിരിക്കുന്നതെന്നും അവർ പറയുന്നു. യാതൊരു നടപടി ക്രമങ്ങളും പാലിക്കാതെ നഗരസഭാ കൗൺസിലിനെ പോലും അറിയിക്കാതെയാണ് പദ്ധതി നടപ്പിലാക്കിയത്.
സ്വകാര്യ നഴ്സറികൾ വഴി വിതരണം ചെയ്ത തൈകൾ നഗരത്തിലെ പതിനായിരം വീടുകളിലാണ് എത്തിച്ചത് . ഗുണേഭോക്‌താക്കൾക്ക് യാതൊരു പ്രയോജനവും ഇല്ലാത്ത തൈകൾ നൽകി ലക്ഷങ്ങളുടെ അഴിമതിയാണ് നടത്തിയിട്ടുള്ളത് . സർക്കാർ ഏജൻസിയിൽ നിന്ന് 100 രൂപാ നിരക്കിൽ വാങ്ങി എന്ന് അവകാശപ്പെടുന്ന തൈകൾ യഥാർത്ഥത്തിൽ കേവലം 40 രൂപ നിരക്കിൽ പരിസര പ്രദേശത്തെ സ്വകാര്യ നഴ്സറികളിൽ നിന്ന് വാങ്ങിയതാണ്. കൃഷി ഓഫീസർ ഉൾപ്പെടെ ഉള്ളവരുടെ വഴിവിട്ട പ്രവർത്തനങ്ങളെ പറ്റി കേസെടുത്ത് അന്വേഷണം നടത്തുന്നതിന് ആലപ്പുഴ വിജിലൻസ് വിഭാഗത്തിന് പ്രതിപക്ഷം പരാതിയും നൽകിയിട്ടുണ്ട്.
അതേസമയം ക്രമക്കേടുകളൊന്നും പദ്ധതിയിൽ ഇല്ലെന്നും വികസന സമിതി ചർച്ച ചെയ്താണ് പദ്ധതി നടപ്പലാക്കിയതെന്നും. കൃഷിഭവൻ വഴിയാണ് തൈകൾ വാങ്ങിയതെന്നും നഗരസഭാ ചെയർമാൻ വ്യക്തമാക്കി.
-----------
32 ലക്ഷം രൂപയുടെ കുറ്റിക്കുരുമുളക് പദ്ധതിയിൽ ക്രമക്കേടും അഴി
യു മുഹമ്മദ്,
യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ
------
പദ്ധതിയിൽ യാതൊരു ക്രമക്കേടും ഇല്ല. വികസന സമിതി ചർച്ച ചെയ്ത് കൃഷിഭവൻ മുഖേനയാണ് തൈകൾ വാങ്ങിയത്.
എൻ.ശിവദാസൻ.
ചെയർമാൻ
കായംകുളം നഗരസഭ.