ആലപ്പുഴ : പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ ഇരട്ട വീടുകൾ ഒറ്റവീടാകുന്നു. പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെ ഏഴ് ഇരട്ട വീടുകളാണ് ജില്ല പഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും സഹായത്തോടെ ഒറ്റ വീടുകളാക്കി പുതുക്കി പണിയുന്നത്. 50വർഷം മുൻപ് എം.എൻ ലക്ഷം വീട് പദ്ധതിയിലൂടെയാണ് ഇരട്ട വീടുകൾ നിർമ്മിച്ചത്. കാലപ്പഴക്കവും സ്ഥലപരിമിതിയും അസൗകര്യങ്ങളും നിറഞ്ഞ ഇരട്ട വീടുകളിൽ അറ്റകുറ്റ പണി പോലും ചെയ്യാനാവാതെ ദുരിതത്തിലായിരുന്നു ഇവർ. വീടുകൾ നിർമ്മിക്കുന്നതിനായി 53 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇതിൽ 20 ലക്ഷം രൂപ ജില്ല പഞ്ചായത്തും, അഞ്ചു ലക്ഷത്തി ഇരുപത്തിഅയ്യായിരം രൂപ തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തും ബാക്കി തുക പള്ളിപ്പുറം ഗ്രാമപഞ്ചായത്തുമാണ് ചെലവിടുക. 420 ചതുരശ്ര അടിയിൽ ലൈഫ് ഭവന പദ്ധതിയുടെ മാതൃകയിലാണ് പുതിയ വീടുകൾ നിർമ്മിക്കുന്നത്. ആദ്യ വീടിന്റെ കല്ലിടീൽ പഞ്ചായത്ത് പ്രസിഡന്റ് പി.ആർ ഹരിക്കുട്ടൻ നിർവഹിച്ചു. രണ്ട് മുറി, അടുക്കള, ഹാൾ, ശുചിമുറി, എന്നിവയ്ക്ക് പുറമേ വൈദ്യുതി, ശുദ്ധജല ലഭ്യത, എന്നിവകൂടി ഉറപ്പാക്കി ആറുമാസം കൊണ്ട് നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെർപേഴ്സൺ സിന്ധു വിനു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേഷ് രാമകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനിമോൾ സുരേന്ദ്രൻ, പഞ്ചായത്ത് സ്റ്റാന്റിംഗ് ചെയർപേഴ്സൺ മഞ്ജു സുധീർ, പഞ്ചായത്ത് അംഗങ്ങളായ ഷിൽജ സലിം, പ്രസീത വിനോദ്, പഞ്ചായത്ത് സെക്രട്ടറി ഗീത കുമാരി എന്നിവർ പങ്കെടുത്തു.