ഹരിപ്പാട്: കാർത്തികപ്പള്ളി മഹാദേവികാട് ചിറ്റൂർ വീട്ടിൽ ഹർഷയെ (13) വീട്ടിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ അശ്വതിയെ തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഇന്നലെ വൈകിട്ട് 5 മണിയോടെ ചോദ്യം ചെയ്യാനായി സ്റ്റേഷനിൽ വിളിച്ചു വരുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

കഴിഞ്ഞ 14ന് ആണ് അശ്വതി മരിച്ചത്. പഠിക്കാത്തതിന്റെ പേരിൽ മർദ്ദിച്ചിരുന്നതായും മരിക്കുന്നതിന്റെ തലേന്നും മർദ്ദിച്ചിരുന്നെന്നും അശ്വതി പൊലീസിനോട് പറഞ്ഞു. ഉറങ്ങുന്നതിന് മുമ്പ് മകൾക്ക് ഉമ്മ നൽകുന്ന ശീലം ഉണ്ടായിരുന്നു. എന്നാൽ മരിക്കുന്നതിന്റെ തലേന്ന് വഴക്കിട്ടതിനാൽ ഉമ്മ നൽകിയില്ല. പഠിക്കാത്തതിനാൽ ഹർഷയെ, ബന്ധം പിരിഞ്ഞുപോയ പിതാവിന്റെ അടുത്ത് ആക്കുമെന്നു പറഞ്ഞിരുന്നതായും അശ്വതി പൊലീസിനോട് വെളിപ്പെടുത്തി. പഠിക്കുന്നതിനിടെ ഉറങ്ങിയതിന് വഴക്ക് പറഞ്ഞിരുന്നതായി അശ്വതി സമ്മതിച്ചതായും സി.ഐ ആർ.ജോസ് പറഞ്ഞു.

അമ്മ ഹർഷയെ നിരന്തരം മർദ്ദിച്ചിരുന്നതായി നാട്ടുകാർ പൊലീസിന് മൊഴി നൽകിയിരുന്നു.അശ്വതിക്കെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ, മൃതദേഹവുമായെത്തിയ ആംബുലൻസ് തടഞ്ഞു റോഡ് ഉപരോധിച്ചിരുന്നു.