രണ്ടു ജീവനക്കാരും ക്വാറന്റൈനിൽ
കായംകുളം: ക്വാറന്റൈനിൽ കഴിയുന്നതിനിടെ സ്വകാര്യമായി ഡോക്ടറെ കണ്ട് ചികിത്സ തേടിയ ദമ്പതികളും മകനും, ഒപ്പം ഡോക്ടറും കുടുങ്ങി. സ്കാനിംഗ് സെന്ററിലെ രണ്ടു ജീവനക്കാരും ക്വാറന്റൈനിലായി.
ഭർത്താവും ഭാര്യയും മകനുമടങ്ങിയ കുടുംബം 20 ദിവസം മുൻപാണ് മുംബയിൽ നിന്നു എത്തിയത്. ഇവർ ചെന്നിത്തലയിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്നു. രണ്ടു ദിവസം മുൻപ് ഗൃഹനാഥന് ശാരീരിക അസ്വസ്ഥതയുണ്ടായതിനെ തുടർന്നു ഇദ്ദേഹത്തെ ആംബുലൻസിൽ കായംകുളത്തെത്തിച്ച് ഡോക്ടറെ കണ്ടു ചികിത്സ തേടി. കഴിഞ്ഞ ദിവസം ഇവർ ആട്ടോയിൽ വീണ്ടും ഡോക്ടറെ കാണാനെത്തി.ഡോക്ടർ നിർദ്ദേശിച്ചതനുസരിച്ച് സ്കാനിംഗിനായി പോയി. പിന്നീട് ഇവർ മാർക്കറ്റിലെത്തി ഇറച്ചിയും പലചരക്കുകടയിൽ നിന്നും ഉള്ളിയും മറ്റും വാങ്ങി മടങ്ങി. ഇന്നലെയാണ് ഗൃഹനാഥനും മകനും കൊവിഡ് സ്ഥിരീകരിച്ചത്. ഇവരെ ആലപ്പുഴ മെഡി. ആശുപത്രിയിലേക്കു മാറ്റി.വിവരമറിഞ്ഞ് ഡോക്ടറും സ്കാനിംഗ് സെന്ററിലെ രണ്ടു പേരും വീടുകളിൽ ക്വാറന്റൈനിലേക്കു മാറി.
ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി പലചരക്കുകട, രണ്ടാം കുറ്റിയിലെ ഒരു മെഡിക്കൽ സ്റ്റോർ, ഇറച്ചിമാർക്കറ്റിലെ ഒരു ഭാഗം എന്നിവ അടപ്പിച്ചു. തുടക്കത്തിൽ ഇവർക്ക് പരിശോധന ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും സ്രവം പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.