ആലപ്പുഴ:ജില്ലയിലെ പ്രഥമ സമ്പൂർണ പച്ചത്തുരുത്താകാൻ ഒരുങ്ങുകയാണ് ഭരണിക്കാവ് ബ്ളോക്ക് . പ്രകൃതിയെ സംരക്ഷിക്കുക, കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ രൂപീകരിച്ച പദ്ധതിയാണ് പച്ചത്തുരുത്ത്. ഗ്രാമങ്ങളിലും നഗരങ്ങളിലും പച്ചത്തുരുത്തുകൾ നിർമ്മിക്കുകയാണ് ചെയ്യുന്നത്. ബ്ലോക്ക്തല ഉദ്ഘാടനം ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ വൃക്ഷതൈ നട്ട് ആർ. രാജേഷ് എം.എൽ.എ നിർവഹിച്ചു. ഹരിത കേരളം മിഷൻ വിഭാവനം ചെയ്ത പച്ചത്തുരുത്ത് പദ്ധതി മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലൂടെയാണ് നടപ്പാക്കുന്നത്.

ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് വളപ്പിലെ പത്ത് സെന്റ് സ്ഥലത്താണ് പച്ചത്തുരുത്ത് നിർമ്മിക്കുന്നത്. ബ്ലോക്ക് പരിധിയിലെ ആറ് പഞ്ചായത്തുകളിലുമായി ആകെ ഏഴ് പച്ചത്തുരുത്തുക്കളാണ് നിർമിക്കുക. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ് അദ്ധ്യക്ഷത വഹിച്ചു. താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ഗീത, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിഭാഗം സ്റ്റാൻഡിംഗ് കമ്മി​റ്റി അംഗം രമാ ഉണ്ണികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ദിൽഷാദ്, ഹരിത കേരള മിഷൻ ജില്ല കോർഡിനേ​റ്റർ, എം.ജി.എൻ.ആർ.ജി.എസ്. ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.