ന്യൂഡൽഹി:ലോക്ക് ഡൗണിനെത്തുടർന്ന് മാറ്റിവച്ച 18 രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ മാസം 19ന് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അന്നു തന്നെ വോട്ടെണ്ണലും നടക്കും. ആന്ധ്രാപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിൽ നാലും ജാർഖണ്ഡിൽ രണ്ടും മദ്ധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ മൂന്നും മണിപ്പൂർ, മേഘാലയ എന്നിവിടങ്ങളിൽ ഓരോ സീറ്റുകൾ ഉൾപ്പടെ ഏഴു സംസ്ഥാനങ്ങളിൽ നിന്നുള്ള 18 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കൊവിഡ് 19നെ പ്രതിരോധിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പാലിച്ച് വേണം തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കാനെന്നും ഇതിനായി ചീഫ് സെക്രട്ടറിമാർ മുതിർന്ന ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
ഏപ്രിലിലെ വിരമിക്കലിനെത്തുടർന്ന് 17 സംസ്ഥാനങ്ങളിൽ നിന്നുള്ള 55 സീറ്റുകളിലേക്കാണ് രാജ്യസഭയിൽ ഒഴിവ് വന്നത്. എന്നാൽ മാർച്ച് 18ന് പത്ത് സംസ്ഥാനങ്ങളിൽ നിന്നുള്ള 37 സീറ്റുകളിൽ തിരഞ്ഞെടുപ്പില്ലാതെ തന്നെ ഒഴിവ് നികത്തപ്പെട്ടു. അവശേഷിക്കുന്ന 18 സീറ്റുകളിലേക്ക് കഴിഞ്ഞ മാർച്ച് 26ന് തെരഞ്ഞെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചെങ്കിലും ലോക്ക്ഡൗണിനെ തുടർന്ന് നീണ്ട് പോവുകയായിരുന്നു.