icmr

ന്യൂഡൽഹി: കൊവിഡ് പാരമ്യത്തിൽ ഇന്ത്യ എത്തിയിട്ടില്ലെന്ന് ഐ.സി.എം.ആർ. സമൂഹവ്യാപനം എന്ന് പറയുന്നതിന് പകരം രോഗവ്യാപനം എത്രത്തോളം എന്ന് മനസിലാക്കുകയാണ് ആദ്യം വേണ്ടതെന്നും ഐ.സി.എം.ആറിലെ വിദഗ്ദ്ധ ഡോ. നിവേദിത ഗുപ്ത വാ‌ർത്താസമ്മേളനത്തിൽ പറഞ്ഞു.

കൊവിഡ് പാരമ്യത്തിൽ നിന്ന് ഇന്ത്യ ഇപ്പോഴും ഏറെ അകലെയാണ്. കൊവിഡ് വ്യാപനം തടയാനുള്ള ഇന്ത്യയുടെ ഇടപെടലുകൾ ഫലപ്രദമാണ്. മരണനിരക്ക് കുറയ്ക്കുന്നതിലും മികച്ച നേട്ടമുണ്ടാക്കി. എല്ലാ മരണവും കൊവിഡ് മരണമാകണമെന്നില്ലെന്നും അവർ പറഞ്ഞു. രാജ്യത്ത് 681 ലബോറട്ടറികളിൽ കൊവിഡ് പരിശോധനാ സൗകര്യമുണ്ട്. ഇതിൽ 205 എണ്ണം സ്വകാര്യമേഖലയിലാണ്. എല്ലാദിവസവും 1.20 ലക്ഷം കൊവിഡ് പരിശോധനകൾ നടത്തുന്നുണ്ടെന്നും ഐ.സി.എം.ആർ അറിയിച്ചു.

കൊവിഡ് വ്യാപന തോത് വിലയിരുത്താൻ എല്ലാ സംസ്ഥാനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്രആരോഗ്യമന്ത്രാലയ ജോ.സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. സംസ്ഥാനങ്ങൾക്ക് താത്കാലിക കൊവിഡ് സെന്ററുകൾ സ്ഥാപിക്കാം. രാജ്യത്തെ രോഗമുക്തി 48.07 ശതമാനമാണ്. ഇതുവരെ 95,​ 527 പേർക്ക് രോഗം ഭേദമായി.മരണം 2.82 ശതമാനമാണ്. ഇന്ത്യയിലെ കൊവിഡ് മരണത്തിൽ 73 ശതമാനത്തിനും മറ്റു ഗുരുതരരോഗങ്ങൾ കൂടിയുണ്ടായിരുന്നെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.