ന്യൂഡൽഹി :ഇന്ത്യൻ മേഖലകളെ ഉൾപ്പെടുത്തി ഭൂപടം തയ്യാറാക്കിയതിന് പിന്നാലെ നേപ്പാൾ - ബിഹാർ അതിർത്തിയിലുള്ള ഗന്ദക് ഡാമിന്റെ അറ്റകുറ്റപ്പണികൾ തടഞ്ഞ് നേപ്പാളിന്റെ പ്രകോപനം. മഴക്കാലം മുന്നിൽ കണ്ട് ഡാമിൽ ബിഹാർ സർക്കാർ നടത്തി വന്ന അറ്റകുറ്റപ്പണികളാണ് നേപ്പാൾ പൊലീസ് തടഞ്ഞത്. ഇതോടെ ബിഹാർ വെള്ളപ്പൊക്ക ഭീഷണിയിലായി.
700 കിലോമീറ്റർ അതിർത്തിയാണ് നേപ്പാളുമായി ബിഹാർ പങ്കുവയ്ക്കുന്നത്. ഇതിൽ നേപ്പാളിൽ ഉത്ഭവിച്ച് ബിഹാറിലൂടെ ഒഴുകുന്ന ലാൽ ബേക്കനി നദിയിലെ വെള്ളത്തിൽ പ്രവർത്തിക്കുന്ന ഗന്ദക് ഡാമും ഉൾപ്പെടുന്നു. എല്ലാ വർഷവും മഴക്കാലത്തിന് മുൻപ് ഇവിടെ ബിഹാർ അറ്റകുറ്റ പണികൾ നടത്താറുണ്ട്. ഇതുവരെയും നേപ്പാൾ തടസമുണ്ടാക്കിയിട്ടില്ല.
ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തി മാപ്പ് തയ്യാറാക്കിയതിന് പിന്നാലെ കഴിഞ്ഞ 12ന് ബിഹാർ പൊലീസിന് നേരെ നേപ്പാൾ പൊലീസ് അതിർത്തിയിൽ നടത്തിയ വെടിവയ്പ്പിൽ ഒരു കർഷകൻ മരിക്കുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു
വാൽമീകി നഗറിലുള്ള ഗന്ദക് ബാരേജിന് 46 ഗേറ്റുകളാണുള്ളത്. ഇതിൽ 19എണ്ണം നേപ്പാളിലാണ്. അവർ അവിടെ ബാരിയറുകൾ സ്ഥാപിച്ചിരിക്കുകയാണ്, മുൻപ് ഇങ്ങനെയുണ്ടായിട്ടില്ല. ഉദ്യോഗസ്ഥർക്ക് അവിടെയെത്തി അറ്റകുറ്റപ്പണികൾ നടത്താൻ സാധിച്ചില്ലെങ്കിൽ വലിയ അപകടമുണ്ടാകും.സംഭവത്തിന്റെ ഗുരുതരവാസ്ഥ ചൂണ്ടിക്കാട്ടി വിദേശകാര്യ മന്ത്രാലയത്തെ സമീപിക്കും
സഞ്ജയ് ഝാ
ബിഹാർ ജലസേചന വകുപ്പ് മന്ത്രി
പൗരത്വ നിയമത്തിലും മാറ്റം
നേപ്പാളി പൗരനെ വിവാഹം ചെയ്യുന്ന വിദേശ വനിതകൾക്ക് ഏഴു വർഷം കഴിഞ്ഞ് പൗരത്വം നൽകിയാൽ മതിയെന്ന് നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര സെക്രട്ടറിയേറ്റിൽ തീരുമാനമായി. ഇത് സംബന്ധിച്ച് ഭരണഘടന ഭേദഗതി വരുത്താനും തീരുമാനിച്ചു. നിയമം പ്രാബല്യത്തിൽ വരുമ്പോൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഇന്ത്യക്കാരെയാണ്. ഇന്ത്യയിൽ നിന്ന് നിരവധി പേരാണ് നേപ്പാളിലേക്ക് വിവാഹം കഴിച്ചു പോകുന്നത്.