kolambi
ഇടപ്പരത്തി റോഡിലെ കോളാമ്പി പൂക്കൾ

കോലഞ്ചേരി: മഞ്ഞപ്പട്ട് വിരിക്കാനൊരുങ്ങി തട്ടാം മുഗൾ - പീച്ചങ്ങച്ചിറ റോഡ്. യാത്രികരുടെ മനം കുളിർക്കാൻ റോഡരുകിൽ പൂങ്കാവനമൊരുക്കുകയാണ് നാട്ടുകാർ. ദേശീയ പാത റോഡുകളോട് കിട പിടിക്കുന്ന വിധം ബി.എം.ബി.സി നിലവാരത്തിൽ ടാർ ചെയ്ത് ഗ്രാമീണ മേഖലയിലെ റോഡാണിത്. രണ്ടാം പ്രളയ ശേഷവും നിർമ്മാണ പ്രവർത്തനങ്ങൾ പഴയ പടി നില കൊള്ളുന്നു.

#മഞ്ഞ കോളാമ്പി പൂങ്കാവനം

റോഡ് തുടങ്ങുന്ന തട്ടാം മുഗൾ മുതൽ കല്ലിടാം കുഴിപീടിക വരെയുള്ള കനാൽ ബണ്ട് റോഡരുകിലാണ് മഞ്ഞ കോളാമ്പി പൂക്കളുടെ പൂങ്കാവനമൊരുക്കുന്നത്. നാട്ടുകാരുടെ സഹായത്തോടെ ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തിയാണ് പദ്ധതിയ്ക്കായി മുന്നിട്ടിറങ്ങിയത്. മണ്ണൂത്തിയിൽ നിന്നും എത്തിച്ച ചെടികൾ റോഡരുകിൽ അപകടങ്ങൾ തടയുന്നതിന് സ്ഥാപിച്ചിട്ടുള്ള ഇരുമ്പ് വേലിയ്ക്കിടയിലായാണ് വളർത്തുന്നത്. ഒന്നര മീറ്റർ ഇട വിട്ട് ചെടികൾ നട്ടു കഴിഞ്ഞു. വരുന്ന ഡിസംബറോടെ ചെടികൾ പൂവിട്ടു തുടങ്ങും. ഇതോടെ ദേശീയ പാതകൾക്കു സമാനമായ റോഡായി മാറും.

#തട്ടാം മുഗൾ-പീച്ചങ്ങച്ചിറ റോഡ്

ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി മുൻകൈയെടുത്ത് കേന്ദ്ര റോഡ് ഫണ്ടിൽ നിന്നും 16 കോടി രൂപ മുൻ എം.പി ഇന്നസെന്റ് വഴി ലഭ്യമാക്കിയാണ് വളയൻചിറങ്ങര മുതൽ പീച്ചങ്ങച്ചിറ വരെ 22 കിലോ മീറ്ററും തട്ടാം മുഗൾ മുതൽ കല്ലിടാക്കുഴി പീടിക വരെ 1.3 കിലോമീറ്ററും ഉൾപ്പടെ 23.3 കിലോ മീറ്റർ ഉന്നത നിലവാരത്തിൽ പൂർത്തായാക്കിയത്. പെരിയാർ വാലി കനാൽ ബണ്ട് റോഡിൽ 7 മുതൽ 16 മീറ്റർ വരെ വീതിയിൽ വിവിധയിടങ്ങളിലായി നാട്ടുകാർ സ്വമനസാലെ വിട്ടു നൽകിയ സ്ഥലമേറ്റെടുത്താണ് നിർമ്മാണം പൂർത്തിയാക്കിയത്. 1.3 കിലോ മീറ്റർ ദൂരത്തിൽ റോഡരുകിൽ മഞ്ഞ കോളാമ്പി പൂക്കളുടെ പൂങ്കാവനം ചെടിയുടെ പരിപാലനം നാട്ടുകാർ ഏറ്റെടുത്തു.