cyprus

സൈപ്രസ്: കൊവിഡ് വൈറസ് എത്തിയതോടെ പല ബിസിനസുകളും വിവിധ മേഖലകൾക്കും വൻ നഷ്ടം സംഭവിച്ചു. അതിൽ പ്രധാനമാണ് ടൂറിസം മേഖല.തങ്ങളുടെ രാജ്യങ്ങളിലെ ടൂറിസത്തെ പിടിച്ചുയർത്തുവാൻ പല പല ആശയങ്ങൾ പരീക്ഷിക്കുകയാണ്. കൂടുതല്‍ ടൂറിസ്റ്റുകളെ തങ്ങളുടെ രാജ്യത്തേക്ക് ആകര്‍ഷിക്കാനുള്ള പദ്ധതികളാണ് എല്ലാ രാജ്യങ്ങളും ആവിഷ്‌കരിക്കാന്‍ ശ്രമിക്കുന്നത്. ഇപ്പോഴിതാ പുത്തന്‍ ഓഫറുമായി രംഗത്തു വന്നിരിക്കുകയാണ് സൈപ്രസ് എന്ന രാജ്യം. ഇവിടേക്ക് യാത്ര ചെയ്യവെ സഞ്ചാരികള്‍ക്ക് വൈറസ് ബാധിച്ചാല്‍ അയാളുടെ ചെലവ് മുഴുവനും സര്‍ക്കാര്‍ വഹിക്കും. ഇക്കാര്യം സര്‍ക്കാര്‍ അറിയിച്ചു കഴിഞ്ഞു.

ലോകമെമ്പാടുമുള്ള ടൂറിസം മേഖലയെ കൊറോണ കുറച്ചൊന്നുമല്ല ബാധിച്ചിരിക്കുന്നത്.ഇത് പൂര്‍വാവസ്ഥയിലേക്ക് വരാന്‍ ഇനിയും ധാരാളം സമയം പിടിക്കും. ലോകത്തെ വിവിധ രാഷ്ട്രങ്ങള്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു തുടങ്ങിയിട്ടുണ്ട്. ടൂറിസ്റ്റുകളെ അവര്‍ സ്വാഗതം ചെയ്യാനും തുടങ്ങി. സൈപ്രസിലേക്ക് വരുന്ന സഞ്ചാരികള്‍ക്ക് കൊറോണ വൈറസ് ബാധ ഉണ്ടായാൽ അവരുടെ എല്ലാ ചെലവുകളും സര്‍ക്കാര്‍ വഹിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.

ചികിത്സാ ചെലവിന് പുറമെ മറ്റ് ചെലവുകളും സര്‍ക്കാര്‍ തന്നെ വഹിക്കും. ഭക്ഷണം, താമസം, മരുന്നുകള്‍ക്കായുള്ള ചെലവ് എന്നിവയെല്ലാം സര്‍ക്കാര്‍ നോക്കും. രോഗികള്‍ തിരിച്ച് നാട്ടിലേക്കുള്ള മടക്കയാത്രയുടെ ടിക്കറ്റ് ചെലവ് മാത്രം നോക്കിയാല്‍ മതിയാകും. ദ്വീപ് രാഷ്ട്രത്തിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു പദ്ധതിയുമായി രംഗത്തു വന്നത്. രാജ്യത്തിന്റെ ജിഡിപിയില്‍ ടൂറിസം മേഖല വഹിക്കുന്ന പങ്ക് 15 ശതമാനത്തോളമാണ്. ഇതാണ് ടൂറിസ്റ്റുകളെ ഇവിടേക്ക് ആകര്‍ഷിക്കാന്‍ സർക്കാർ പുത്തൻ ആശയങ്ങൾ കണ്ട് പിടിക്കാൻ കാരണം.

100 ബെഡുകളുള്ള ആശുപത്രിയും ടൂറിസ്റ്റുകള്‍ക്കായി സജ്ജീകരിച്ചിട്ടുണ്ട്. ഇവരുടെ ബന്ധുക്കള്‍ക്ക് ക്വാറന്റൈനില്‍ കഴിയാനായി ഹോട്ടലുകളും സജ്ജീകരിക്കും. സൈപ്രിസില്‍ ജൂണ്‍ 9 ന് വിമാനത്താവളങ്ങള്‍ തുറക്കും. കൊറോണ ഭീതി താരതമ്യേനെ കുറഞ്ഞ രാജ്യങ്ങളിലേക്ക് സര്‍വീസുകള്‍ നടത്തും. ഗ്രീസ്, ജര്‍മ്മനി, മാള്‍ട്ട, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളിലേക്കായിരിക്കും ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുക.യാത്ര ചെയ്യുന്നതിന് മുമ്പ് കൊറോണ വൈറസ് ടെസ്റ്റ് നടത്തി നെഗറ്റീവ് ഫലം ലഭിക്കണം. അറൈവലില്‍ തെര്‍മല്‍ ടെസ്റ്റിനും ടൂറിസ്റ്റുകൾ വിധേയരാവണം.