കൊച്ചി: കൊവിഡിന് ശേഷം ഉല്പാദന മേഖലയുടെ വളർച്ചയിലൂടെ മാത്രമേ രാജ്യത്തിന് കുതിക്കാൻ കഴിയൂവെന്ന് ഡോ. ശശി തരൂർ എം.പി പറഞ്ഞു. വ്യവസായ ക്ലസ്റ്ററുകളിലേക്കും ഉല്പാദന, നിർമ്മാണ മേഖലകളിൽ ശ്രദ്ധ പതിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
റിയൽ എസ്‌റ്റേറ്റ് സംരംഭകരുടെ സംഘടനയായ ക്രെഡായ് കേരള സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡ് ദോഷകരമായി ബാധിച്ചത് റിയൽ എസ്റ്റേറ്റ് മേഖലയെയാണ്. നഗരകേന്ദ്രീകൃതമായ പദ്ധതികൾ കൊണ്ട് റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് മുന്നറാൻ കഴിയില്ല. വീടുകളിലിരുന്ന് ജോലി ചെയ്യാമെന്ന സ്ഥിതി വന്നതോടെ നഗര കേന്ദ്രീകൃതമായ വികസനങ്ങൾക്ക് പ്രസക്തി കുറഞ്ഞു.
പാർപ്പിടങ്ങൾക്കൊപ്പം ആശുപത്രി സമുച്ചയങ്ങൾക്കും മുതൽമുടക്കണം. ഉത്പാദന മേഖല മെച്ചപ്പെടുത്താൻ ഗൗരവതരമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ രാജ്യത്തിന്റെ നിലനില്പ് അപകടത്തിലാകും.
വിവിധ രാജ്യങ്ങൾ ചൈനയുമായി വ്യാപാരബന്ധം വിച്ഛേദിച്ചത് മുതലാക്കാൻ ഇന്ത്യക്ക് കഴിയണം. ഒരു വർഷത്തിനിടെ 53 കമ്പനികൾ ചൈന വിട്ടപ്പോൾ മൂന്നെണ്ണം മാത്രമാണ് ഇന്ത്യയിൽ താത്പര്യം പ്രകടിപ്പിച്ചത്. അനാവശ്യ കാലതാമസം, നീതീകരിക്കാനാകാത്ത നിയന്ത്രണങ്ങൾ, വിദഗ്ദ്ധ തൊഴിലാളികളുടെ അഭാവം, നിക്ഷേപ സൗഹൃദമില്ലായ്മ, വ്യക്തമായ നയങ്ങളുടെ അഭാവം തുടങ്ങിയവ നിക്ഷേപകരെ പിന്തിരിപ്പിക്കുന്ന ഘടകങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.
ക്രെഡായ് വൈസ് പ്രസിഡന്റ് ബൊമൻ ആർ. ഇറാനി മോഡറേറ്ററായിരുന്നു.