പെരുമ്പാവൂർ: 11 കൊല്ലമായി ഇഴഞ്ഞു നീങ്ങുന്ന നിർദ്ദിഷ്ട പെരുമ്പാവൂർ ടൗൺ ബൈപ്പാസിന്റെ സ്ഥലം ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ടു പോകുന്നതിന് സംസ്ഥാന സർക്കാർ അനുമതി നൽകിയതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു.കോതമംഗലം യൂത്ത് സോഷ്യൽ സർവീസ് ഓർഗനൈസേഷനാണ് പദ്ധതിയുടെ സമൂഹ്യാഘാത പഠനം നടത്തി റിപ്പോർട്ട് തയ്യാറാക്കിയത്. തുടർന്ന് പദ്ധതി പ്രദേശത്തുള്ള ജനങ്ങളുടെ യോഗം എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ താലൂക്കിൽ വിളിച്ചു ചേർത്തു റിപ്പോർട്ടിന് അന്തിമ രൂപം നൽകി ജില്ല കളക്ടർക്ക് സമർപ്പിച്ചു. തുടർന്ന് വിദഗ്ധ സമിതി രൂപീകരിക്കുകയും സമിതി പഠന റിപ്പോർട്ട് അംഗീകരിച്ചതിനെ തുടർന്ന് കളക്ടർ സംസ്ഥാന സർക്കാരിന് റിപ്പോർട്ട് നൽകുകയുമായിരുന്നു. 11 ( 1 ) വിജ്ഞാപനം വന്നാൽ സ്ഥലം ഏറ്റെടുക്കൽ നടപടികൾ തുടരുന്നതിനൊപ്പം ഉടമകളിൽ നിന്നും മുൻകൂർ സ്ഥലം ഏറ്റെടുത്തു നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള അനുവാദം സർക്കാർ നൽകണമെന്ന് ആവശ്യപ്പെട്ട് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മുഖ്യമന്ത്രി പിണറായി വിജയൻ, ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്ക്, പൊതുമരാമത്ത് വകുപ്പ് ജി.സുധാകരൻ എന്നിവരോട് അഭ്യർഥിച്ചു.

#133. 24 കോടി രൂപയുടെ അനുമതി

പെരുമ്പാവൂർ ബൈപാസിനായി 133. 24 കോടി രൂപയുടെ അനുമതിയാണ് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് ( കിഫ്ബി ) നൽകിയിട്ടുള്ളത്. സ്ഥലം ഏറ്റെടുക്കുന്നതിനും നിർമ്മാണത്തിനുമുള്ള തുകയാണ് അനുവദിച്ചിരിക്കുന്നത്. പെരുമ്പാവൂർ, വെങ്ങോല, മാറംപ്പിള്ളി ഉൾപ്പെട്ട സ്ഥലമാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്. ഏകദേശം നാല് കിലോ മീറ്റർ ദൈർഘ്യത്തിൽ 25 മീറ്റർ വീതിയിലാണ് സ്ഥലം ഏറ്റെടുക്കുന്നത്. രണ്ട് വരി പാതയായി നിർമ്മാണം പൂർത്തികരിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

#പദ്ധതി രണ്ട് ഘട്ടങ്ങളിലായി

പെരുമ്പാവൂർ വില്ലേജിലെ അറുപത്തിരണ്ട് വസ്തു ഉടമകളിൽ നിന്ന് 106, 112, 113, 117 ബ്ലോക്കുകളിൽപ്പെട്ട 2.69 ഹെക്ടർ സ്ഥലം ആദ്യ ഘട്ടത്തിനായി ഏറ്റെടുക്കും. രണ്ട് ഘട്ടങ്ങളായിട്ടാണ് ബൈപ്പാസ് പദ്ധതി പൂർത്തികരിക്കുന്നത്.പെരുമ്പാവൂർ ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരമായി വിഭാവനം ചെയ്ത ഈ പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കിയത് കിറ്റ്‌കോയാണ്. റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ കേരളയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്.