# 11 പേർക്ക് നോട്ടീസ്
തൃക്കാക്കര : പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ പ്രധാന പ്രതി വിഷ്ണു പ്രസാദിന്റെ ഒപ്പം പരിഹാരം സെല്ലിൽ ജോലിചെയ്തിരുന്നവരുടെ ബാങ്ക് ഇടപാടുകൾ തേടി ക്രൈം ബ്രാഞ്ച്. ഇന്നലെ ഉച്ചയോടെ കളക്ടറേറ്റിലെത്തിയ അന്വേഷണ സംഘം തട്ടിപ്പ് നടന്ന 2018ലെയും 2019 കാലത്ത് പരിഹാരം സെല്ലിലുണ്ടായിരുന്ന ജൂനിയർ സൂപ്രണ്ട് അടക്കമുളള 11 ഉദ്യോഗസ്ഥരുടെ അക്കൗണ്ട് വിവരങ്ങളും,ആധാർ കാർഡ്, പാൻകാർഡ് അടക്കമുളള രേഖകൾ രണ്ടുദിവസത്തിനകം ഹാജരാക്കാൻ നോട്ടീസ് കൊടുത്തു.
വിഷ്ണു പ്രസാദിന്റെയും ഭാര്യയുടെയും ബന്ധുക്കളുടെ ബാങ്കുകളുടെ വിവരങ്ങൾ ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രളയ ഫണ്ടിൽ നിന്ന് താൽക്കാലിക രസീത് ഉപയോഗിച്ച് തട്ടിയെടുത്തതായി പറയുന്ന തുക ട്രഷറിയിൽ അടക്കാൻ ഓഫീസിലെ പ്യൂണായ ചിത്രയുടെ പക്കൽ ഏൽപ്പിച്ചിരുന്നെന്ന വിഷ്ണുവിന്റെ മൊഴി ഇരുവരെയും ഒപ്പമിരുത്തി ചോദ്യം ചെയ്തപ്പോൾ പൊളിഞ്ഞു.
കഴിഞ്ഞ ദിവസം പരിഹാരം സെല്ലിൽ വീണ്ടും നടത്തിയ തെളിവെടുപ്പിനിടെ വിഷ്ണുപ്രസാദിന്റെ രണ്ടു ഡയറികൾ കണ്ടെടുത്തിരുന്നു.ഇതിൽ പണമിടപാടുകളെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു.
# രസീത് തേടി പ്രളയ ബാധിതരുടെ വീടുകളിലേക്ക്
പണം തിരിച്ചടച്ചവ ദുരിതബാധിതരുടെ വീടുകളിലേക്ക് കൈപ്പറ്റ് രസീത് തേടി അന്വേഷണ ഉദ്യോഗസ്ഥർ. സുപ്രധാന തെളിവുകളാണ് ഈ രസീതുകൾ. അന്വേഷണസംഘം മൂന്ന് സ്ക്വാഡുകളായി തിരിഞ്ഞാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിലെത്തുന്നത്. 100 ഓളം വീടുകളിൽ നിന്ന് രസീത് ശേഖരിച്ചു കഴിഞ്ഞു.
# ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും
പ്രളയ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റിലെ ആഭ്യന്തര അന്വേഷണവിഭാഗം ജില്ലാ കളക്ടർക്ക് നൽകിയ റിപ്പോർട്ടിൽ ഗുരുതരവീഴ്ച വരുത്തിയ ജൂനിയർ സൂപ്രണ്ട് അടക്കമുളള നാല് പ്രധാന ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടി വന്നേക്കും.