franko-mulaykkal

കൊച്ചി : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കൽ ഹൈക്കോടതിയിൽ വിടുതൽ ഹർജി നൽകി. കെട്ടിച്ചമച്ച കേസാണിതെന്നും വിചാരണ ഒഴിവാക്കി വെറുതേ വിടണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. നേരത്തെ ഇൗയാവശ്യം ഉന്നയിച്ച് കോട്ടയം അഡി. ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ഹർജി തള്ളിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

2014നും 2016നും ഇടയിൽ കുറവിലങ്ങാട് മഠത്തിൽ വച്ച് 13 തവണ ബിഷപ്പ് പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രീ പരാതി നൽകിയത്. തുടർന്ന് ഫ്രാങ്കോ മുളയ്ക്കലിനെ 2018 സെപ്തംബർ 21ന് അറസ്റ്റുചെയ്തു. പിന്നീട് കേസിൽ ജാമ്യം ലഭിച്ചു. മിഷിണറീസ് ഒഫ് ജീസസ് എന്ന സന്യാസിനി സഭയിൽ ഉന്നതപദവി വഹിച്ചിരുന്ന പരാതിക്കാരിയെ അച്ചടക്കനടപടിയുടെ ഭാഗമായി നീക്കിയതിലുള്ള വൈരാഗ്യമാണ് തനിക്കെതിരായ പരാതിക്ക് കാരണമെന്ന് ബിഷപ്പ് ആരോപിച്ചിരുന്നു.