thod
പുല്ലും പായലും നിറഞ്ഞ വെമ്പിള്ളി മനയ്ക്കേക്കര വലിയ തോട്

കിഴക്കമ്പലം : പ്രദേശവാസികൾക്ക് ഏറെ ഉപകാരപ്പെട്ടിരുന്ന തോട് പുനർജനിക്കായി രക്ഷകനെത്തേടുന്നു. വെമ്പിള്ളി - പനമ്പേലിത്താഴം - മനക്കേക്കര വലിയ തോടാണ് അധികാരികളുടെ അനാസ്ഥയിൽ നശിക്കുന്നത്. പഴന്തോട്ടത്ത് നിന്നാരംഭിച്ച് ഇൻഫോപാർക്കിനു സമീപത്ത് അവസാനിക്കുന്ന ഏഴു കിലോമീ​റ്ററോളം ദൂരമുള്ള തോട്ടിലെ നീരൊഴുക്ക് പൂർണമായും മാലിന്യം അടിഞ്ഞതോടെ നിലച്ചിരിക്കുകയാണ്. ഊത്തിക്കര ഭാഗത്ത് ക്രഷറിനു സമീപം പുല്ല് നിറഞ്ഞിട്ടും ശുചീകരിക്കാൻ പഞ്ചായത്തിന്റെ ഭാഗത്തുനിന്നു നടപടി ഇല്ല. മാലിന്യം നിറഞ്ഞതുമൂലം തുണി കഴുകലും തോട്ടിലെ കുളിയുമെല്ലാം നിലച്ചിട്ടുണ്ട്.


# തടയണ കാടുകയറി

ഊത്തിക്കര ഭാഗത്തുള്ള തോടിന്റെ പാലത്തിന് അടിയിലുള്ള തടയണ കാടുകയറി അടഞ്ഞിരിക്കുകയാണ്. ഇതും നീരൊഴുക്ക് തടയുന്നതിന് കാരണമാണ്. ഈ ഭാഗത്തെ തടയണ ശുചീകരിച്ചാൽ തോട്ടിലെ നീരൊഴുക്ക് ഇരട്ടിയായി വർദ്ധിക്കുമെന്ന് നാട്ടുകാർ പറഞ്ഞു. ഈ തടയണ അടഞ്ഞുകിടക്കുന്നതിനാൽ അഞ്ചുകിലോമീ​റ്ററോളം ദൂരത്തോളം വരുന്ന തോട്ടിലെ വെള്ളം കെട്ടിക്കിടക്കുകയാണ്.


# തോട് കൈയേറ്റം പാരയായി

പഞ്ചായത്തുകളിലെ ഒട്ടേറെ ശുദ്ധജല പദ്ധതികളാണ് കടമ്പ്രയാറിനെ ആശ്രയിച്ച് നിലകൊള്ളുന്നത്. 14 കൈവഴികളാണ് കടമ്പ്രയാറിനുള്ളത്. പാലക്കുഴിത്തോട്, മാതക്കുളങ്ങരത്തോട്, പുതുശേരിക്കടവ് തോട്, താമരച്ചാൽ വലിയതോട്, കോച്ചേരിത്താഴം തോട്, കിഴക്കമ്പലം വലിയതോട്, പാപ്പാറക്കടവ് തോട്, മനക്കത്തോട്, മോറയ്ക്കാലത്താഴം തോട്, കാണിനാട് - പനമ്പേലിത്താഴം തോട്, പള്ളിക്കര തോട് എന്നിവയെല്ലാം പതി​റ്റാണ്ടുകൾക്ക് മുമ്പ് ജല ഗതാഗതത്തിന് ഉപയോഗിച്ച വീതിയും ആഴവുമുള്ള തോടുകളായിരുന്നു. കൈയേ​റ്റം മൂലം തോടുകളുടെ വീതി കുറഞ്ഞിട്ടുണ്ട്. തോടുകളോട് ചേർന്നുള്ള ഏക്കർ കണക്കിനു പാടശേഖരങ്ങളിൽ കൃഷി ഇല്ലാതായതോടെ തോടുകളിൽ പുല്ലും പായലും നിറഞ്ഞു. നേരത്തേ കൃഷിയോടൊപ്പം തോടും ശുചീകരിക്കുമായിരുന്നു.