മുംബയ്: ബാറ്റാ കമ്പനിയുടെ കോർപ്പറേറ്റ് വിവരങ്ങൾ വാട്ട്സ് ആപ്പിലൂടെ പ്രചരിപ്പിച്ചയാൾക്ക് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ 15 ലക്ഷം രൂപ പിഴ വിധിച്ചു.
ബാറ്റയുടെ കോർപ്പറേറ്റ് ഇൻഫർമേഷൻ ഇങ്ങിനെ ചോർത്തിയത് വഴി കമ്പനിക്ക് ഓഹരി വിപണിയിൽ പ്രശ്നങ്ങളുണ്ടായെന്ന് വിലയിരുത്തിയാണ് പിഴ.
ആദിത്യ ഓംപ്രകാശ് ഗാഗർ എന്നയാളാണ് കമ്പനി പരസ്യപ്പെടുത്തും മുമ്പ് അവരുടെ വില്പന വിവരങ്ങൾ 2016ൽ വാട്ട്സ് ആപ്പിലൂടെ പ്രചരിപ്പിച്ചത്. പരാതിയെ തുടർന്ന് സെബി വിശദമായ അന്വേഷണം നടത്തിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മറ്റ് 12 കമ്പനികളുടെ ഇത്തരം വിവരങ്ങൾ കൂടി ചോർന്നതായി അന്വേഷണത്തിൽ വ്യക്തമായി. ഇത് രണ്ടാം തവണയാണ് സമാനമായ പ്രശ്നത്തിൽ പിഴ വിധിക്കുന്നത്. ഈ മാസമാദ്യം സ്റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനത്തിലെ ജീവനക്കാരനായ ശ്രതി വിശാൽ വോറയ്ക്കും സെബി 15 ലക്ഷം പിഴ വിധിച്ചിരുന്നു.