pic

കൊച്ചി:നാലാം പാദ ഫല റിപ്പോര്‍ട്ട് വന്നതിന് തൊട്ടു പിന്നാലെ കുതിച്ചുയര്‍ന്ന് മുത്തൂറ്റ് ഫിനാന്‍സ് ഓഹരി വില.വ്യാപാരത്തിന്റെ തുടക്കത്തില്‍ മുത്തൂറ്റ് ഓഹരി 8.8 ശതമാനം വര്‍ദ്ധനയോടെ 1,081.05 എന്ന നിലവാരത്തില്‍ ആയിരുന്നു . ഇത് ഇനിയും കുതിച്ചുയരും . ഓഹരി വില സര്‍വ്വകാല റെക്കോര്‍ഡിലേക്ക് നീങ്ങുകയാണ്. നാലാം പാദ ഫല റിപ്പോര്‍ട്ട് വന്നപ്പോള്‍ കമ്പനി അറ്റാദായത്തില്‍ 51 ശതമാനം ഉയര്‍ച്ച കൈവരിച്ചിരുന്നു.ഇതാണ് പെട്ടെന്ന് ഓഹരി വിലയില്‍ പ്രതിഫലിച്ചിരിക്കുന്നത്. ബജാജ് ഓട്ടോ, നാറ്റ്‌കോ ഫാര്‍മ, ജെകെ സിമന്റ്‌സ് തുടങ്ങിയവയുടെ ഓഹരികളും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നുണ്ട്.

2020 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 3,169 കോടി രൂപ അറ്റാദായം നേടി.മുന്‍വര്‍ഷമിതേ കാലയളവിലെ 2,103 കോടി രൂപയേക്കാള്‍ 51 ശതമാനം വര്‍ദ്ധനയാണിത്. ഈ കാലയളവില്‍ മുത്തൂറ്റ് ഗ്രൂപ്പിന്റെ മൊത്തം വായ്പ മുന്‍വര്‍ഷത്തെ 38,304 കോടി രൂപയില്‍നിന്ന് 22 ശതമാനം വര്‍ധനയോടെ 46,871 കോടി രൂപയിലെത്തിയിട്ടുണ്ട്.മുന്‍വര്‍ഷമിതേ കാലയളവിലിത് 6881 കോടി രൂപയായിരുന്നു. നടപ്പുവര്‍ഷം സ്വര്‍ണപ്പണയ വായ്പയില്‍ 15 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നതായി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടര്‍ പറഞ്ഞു.


വാഹന വായ്പ ഉള്‍പ്പെടെയുള്ള നോണ്‍ബാങ്കിംഗ് സേവനങ്ങള്‍ നല്‍കുന്ന മുത്തൂറ്റ് മണി പ്രൈവറ്റ് ലിമിറ്റഡ് ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 509 കോടി രൂപ വായ്പ നല്‍കി. മുന്‍വര്‍ഷമിതേ കാലയളവിലിത് 311 കോടി രൂപയായിരുന്നു. മുത്തൂറ്റിന്റെ മറ്റ് ഉപകമ്പനികളും മികച്ച അറ്റാദായം നേടിയിട്ടുണ്ട്.