പറവൂർ: പ്രളയ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി പറവൂരിൽ വിവിധ സേനകളുടേയും വകുപ്പുകളേയും ഏകോപിപ്പിച്ച് മോക്ക്ഡ്രിൽ നടത്തി. നഗരസഭയിലെ നാലാം വാർഡിലാണ് മോക്ക്ഡ്രിൽ നടത്തിയത്. താലൂക്കിൽ നാല് ദുരിതാശ്വാസ ക്യാപുകൾ ഇതിനായി തയ്യാറാക്കി. റവന്യൂ, അഗ്‌നിശമന സേന, പൊലീസ്, ആരോഗ്യം, ആർ.ടി.ഒ, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥർ മോക്ഡ്രില്ലിൽ പങ്കെടുത്തു. പറവൂർ ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ രണ്ട് ക്യാപുകളാണ് തയ്യാറാക്കിയത്. ഒന്ന് സാധാരണ ജനവിഭാഗത്തിനും മറ്റൊന്ന് പ്രായമായവർക്കും വേണ്ടിയുള്ളതാണ്. പറവൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലേക്ക് കൊവിഡ് 19 നിരീക്ഷണത്തിലുള്ളവരെയും തോന്ന്യകാവ് ഗവ. ആയുർവേദ ആശുപത്രിയിലേക്ക് കൊവിഡ് 19 ലക്ഷണങ്ങളുള്ളവരെയും മാറ്റി. മോക്ഡ്രില്ലിന് ശേഷം ഫോർട്ട്‌കൊച്ചി സബ് കലക്ടർ സ്‌നേഹിൽ കുമാർ സിംഗിന്റെ അദ്ധ്യക്ഷതയിൽ അവലോകന യോഗം നടന്നു. നഗരസഭ ചെയർമാൻ പ്രദീപ് തോപ്പിൽ, തഹസിൽദാർ എം.എച്ച്. ഹരീഷ്, ജോയിന്റ് ആർ.ടി.ഒ എൻ.ആർ. രാജൻ , ഇന്റർ ഏജൻസി ഗ്രൂപ്പ് പ്രതിനിധികൾ തുടങ്ങിയവർ അവലോകന യോഗത്തിൽ പങ്കെടുത്തു.