കൊച്ചി: ജില്ലയിലെ വ്യാപാര, വാണിജ്യ, ധനകാര്യ സ്ഥാപനങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ചില്ലു ഭിത്തികളുടെ ഗുണനിലവാരം ഉടമകൾ ഉറപ്പുവരുത്തണമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് ദുരന്തനിവാരണ നിയമപ്രകാരം ഉത്തരവിട്ടു. പൊതുജനങ്ങൾക്ക് ഭിത്തിയുടെ സാമീപ്യം മനസിലാക്കുന്ന തരത്തിൽ മാത്രമേ ഇവ സ്ഥാപിക്കാവൂ. സ്റ്റിക്കറോ അടയാളങ്ങളോ പതിപ്പിച്ച് ചില്ലുഭിത്തികൾ തിരിച്ചറിയിക്കണം. ഒരിക്കലും സുതാര്യത മൂലം ഗ്ലാസ്സ് ഭിത്തികൾ തിരിച്ചറിയപ്പെടാതെ പോകരുത്. അനീൽഡ് ഗ്ലാസുകൾ ഇത്തരം സ്ഥാപനങ്ങളിൽ ഉപയോഗിക്കാൻ പാടില്ല. പകരം ടെംപേർഡ് അല്ലെങ്കിൽ ഫെൻഡ് ഗ്ലാസ് മാത്രമേ ഉപയോഗിക്കാവൂ. വാതിൽ തുറക്കേണ്ട ദിശ കൃത്യമായും മലയാളം , ഇംഗ്ലീഷ് ഭാഷകളിൽ രേഖപ്പെടുത്തണം. ജില്ലയിലെ തദ്ദേശസ്ഥാപന സെക്രട്ടറിമാർ ഇത് പരിശോധിച്ച് ഉറപ്പുവരുത്തണം. 45 ദിവസത്തിനുള്ളിൽ സുരക്ഷിതമായ ഗ്ലാസുകൾ സ്ഥാപിക്കണമെന്നും കളക്ടർ ഉത്തരവിട്ടു.