തൃക്കാക്കര: എറണാകുളത്ത് കൊവിഡ് ബാധിച്ച പെരുമ്പാവൂർ അറയ്ക്കപ്പടി സ്വദേശിയായ പൊലീസുകാരന്റെ മുഴുവൻ യാത്രാവിവരങ്ങളും പരിശോധിച്ചെന്ന് മന്ത്രി വി.എസ് സുനിൽ കുമാർ. പൊലീസ് ഉദ്യോഗസ്ഥൻ ജോലി ചെയ്തിരുന്ന സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരെയും നിരീക്ഷണത്തിൽ ആക്കിയെന്നും സ്റ്റേഷനിൽ എത്തിയവരുടെ വിവരങ്ങളും ശേഖരിക്കുമെന്നും മന്ത്രി അറിയിച്ചു. പൊലീസുകാർക്ക് രോഗലക്ഷണങ്ങളുണ്ടായാൽ അറിയിക്കാൻ പ്രത്യേക നമ്പർ നൽകുമെന്നും മന്ത്രി പറഞ്ഞു. എറണാകുളം ജില്ലയിൽ നിലവിൽ പൊലീസുകാരൻ ഉൾപ്പടെ, 96 പേരാണ് കൊവിഡ് പോസിറ്റീവ് ആയി ചികിത്സയിലുള്ളത്. പൊലീസുകാരന് രോഗം പകർന്നത് കൊവിഡ് സെന്ററിൽ ജോലി ചെയ്തതിൽ നിന്നാകാം എന്നാണ് കരുതുന്നത് എന്നും ഇയാളുടെ ഭാര്യ ജോലി ചെയ്തിരുന്ന കറി പൗഡർ ഫാക്ടറി താൽക്കാലികമായി അടക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.