lic

ന്യൂഡല്‍ഹി:രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എല്‍.ഐ.സി) ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒയിലൂടെ ആയിരിക്കും ഓഹരികള്‍ വിപണിയിലെത്തിക്കുക. ഇതിനായി ഐപിഒയുടെ പ്രാരംഭ നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു. ഇതിന്റെ മുന്നോടിയായി ഐപിഒ നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനായി കേന്ദ്ര നിക്ഷേപ പൊതു ആസ്തി കൈകാര്യ വകുപ്പ് (ദീപം) രണ്ട് ഉപദേശക കമ്പനികളെ തേടിയുള്ള വിജ്ഞാപനം പുറത്തിറക്കി.

ഐപിഒ നടത്തുന്നതിന് പറ്റിയ സമയം നിര്‍ണയിക്കുന്നതുള്‍പ്പെടെ സര്‍ക്കാരിന് വേണ്ട നിര്‍ദേശങ്ങളും, സഹായങ്ങളും നല്‍കുന്നതിന് കണ്‍സള്‍ട്ടിംഗ് സ്ഥാപനങ്ങള്‍, നിക്ഷേപക ബാങ്കുകള്‍, മര്‍ച്ചന്റ് ബാങ്കുകള്‍, സാമ്പത്തിക സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജൂലായ് 13-നകം അപേക്ഷ നല്‍കാനാണ് കേന്ദ്ര നിക്ഷേപ പൊതു ആസ്തി കൈകാര്യ വകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്.

എയര്‍ ഇന്ത്യ, ബിപിസിഎല്‍, കോണ്‍കര്‍ ഉള്‍പ്പെടെയുള്ളവയുടെ ഓഹരി വില്‍പനയ്ക്ക് നടത്തിയ നീക്കം അനിശ്ചിതത്വത്തിലായതിനു പിന്നാലെയാണ് എല്‍ഐസിയുടെ ഐപിഒ നടത്താനുള്ള നടപടിക്ക് സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുന്നത്. ഈ വര്‍ഷം 2.10 ലക്ഷം കോടി രൂപയാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പനയിലൂടെ സമാഹരിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ളത്. എന്നാല്‍ കൊവിഡ് മൂലം ഇതു സംബന്ധിച്ച നീക്കങ്ങളെല്ലാം പ്രതിസന്ധിയിലായി.