dubai

ദുബായ്: കൊവിഡ് വൈറസ് വ്യാപനം ലോകത്ത് വർദ്ധിച്ച് കൊണ്ടിരിക്കുമ്പോൾ നിയന്ത്രണങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ദുബായ് മുന്‍സിപ്പാലിറ്റി. കുട്ടികളുടെ പാര്‍ക്ക് അടക്കമുള്ള സ്ഥലങ്ങളും തുറക്കുമെന്ന് പ്രഖ്യാപിച്ച് ദുബായ് മുന്‍സിപ്പാലിറ്റി രംഗത്തുവന്നു. ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കടുത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് പാര്‍ക്കുകള്‍ അടക്കമുള്ളവ തുറക്കുക എന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് കുട്ടികളുടെ കളിസ്ഥലങ്ങള്‍ അടക്കമുള്ളവ അടയ്ക്കാന്‍ യുഎഇ തീരുമാനമെടുത്തത്. പുതിയ കേസുകളുടെ കുറവ് പരിഗണിച്ചാണ് ഇത്തരത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. യുഎഇയില്‍ തന്നെ ഏറ്റവുമധികം ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത് ദുബായില്‍ ആണ്. അബുദാബി അടക്കമുള്ള രാജ്യങ്ങള്‍ തിരികെ ലോക്ക് ഡൗണിലേക്ക് നീങ്ങിയിരുന്നു.

സമാനമായി ദുബായിലെ ലൈബ്രറികല്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തിരുന്നു. അല്‍ റാസിലേത് ഒഴികെ എമിറേറ്റിലെ എല്ലാ ലൈബ്രറികളും വ്യാഴാഴ്ച പ്രവര്‍ത്തനം തുടങ്ങുത്തതായി അധികൃതര്‍ അറിയിച്ചിരുന്നു. നേരത്തെ ഇവിടങ്ങളില്‍ 50 ശതമാനം ആളുകള്‍ക്ക് മാത്രമായിരുന്നു പ്രവേശനമുണ്ടായിരുന്നത്.

ഇതിന് പിന്നാലെ കുട്ടികള്‍ക്കും പ്രായമായവര്‍ക്കും പൊതുസ്ഥലങ്ങളിലും മാളുകളിലും ഏര്‍പ്പെടുത്തിയിരുന്ന വിലക്കും പൂര്‍ണമായും പിന്‍വലിച്ചിട്ടുണ്ട്. യുഎഇയില്‍ നിലവില്‍ 44,533 കൊവിഡ് കേസുകളും 301 മരണങ്ങളുമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍, അതില്‍ 31,754 രോഗികള്‍ക്കും രോഗമുക്തിയുണ്ടായതായി അധികൃതര്‍ വ്യക്തമാക്കുന്നു.