തൃക്കാക്കര: പ്രളയഫണ്ട് തട്ടിപ്പുകേസിൽ ഒളിവിലായിരുന്ന മൂന്നാംപ്രതി സി.പി.എം മുൻ ലോക്കൽ കമ്മിറ്റി അംഗം എം.എം.അൻവർ അന്വേഷണസംഘത്തിന് മുമ്പാകെ കീഴടങ്ങി. മൂന്ന് മാസത്തിലേറെയായി ഒളിവിലായിരുന്ന ഇയാൾ ഇന്നലെ ഉച്ചയോടെയാണ് എറണാകുളം ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയത്.
രണ്ടുതവണ ഹൈക്കോടതി അൻവറിന്റെ മുൻകൂർ ജാമ്യഹർജി തള്ളിയതാണ്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനായിരുന്നു നിർദ്ദേശം. പ്രതിയെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കി മൂന്നുദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി.
യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ കോടതി പരിസരത്തുണ്ടായ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു.കോടതി നടപടികൾക്ക് ശേഷവും പൊലീസിന് അൻവറുമായി ഏറെനേരം പുറത്തിറങ്ങാനായില്ല.
പ്രളയ ദുരിതാശ്വാസമായി ഗുണഭോക്താക്കൾക്ക് നൽകേണ്ട 10,54,000 രൂപ സി.പി.എം ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗമായിരുന്ന എം.എം. അൻവറിന്റെ അയ്യനാട് സർവീസ് സഹകരണ ബാങ്ക് അക്കൗണ്ട് വഴി തട്ടാൻ ശ്രമിച്ച കേസിലാണ് നടപടി. അൻവറിന്റെ ഭാര്യയും കേസിലെ പ്രതിയുമായ കൗലത്ത് ബാങ്കിന്റെ ഡയറക്ടർ ബോർഡ് അംഗമായിരുന്നു. കേസിലെ രണ്ടാംപ്രതിയായ മഹേഷിന്റെ ഭാര്യയും അഞ്ചാംപ്രതിയുമായ നീതു ഒളിവിലാണ്. ഇവർ മാത്രമാണ് ഇനി അറസ്റ്റിലാകാനുള്ളത്.
കൗലത്തിന്റെ ജാമ്യം റദ്ദാക്കാൻ
സുപ്രീംകോടതിയിലേക്ക്
പ്രളയഫണ്ട് തട്ടിപ്പുകേസിൽ നാലാംപ്രതി കൗലത്ത് അൻവറിന്റെ ജാമ്യം റദ്ദാക്കാൻ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ പറഞ്ഞു. അൻവറിന്റെ ഭാര്യ കൗലത്താണ് ബാങ്കിൽ നിന്നും പണം പിൻവലിക്കാൻ സഹായിച്ചതെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണിത്. കേസിലെ ഒന്നാംപ്രതി വിഷ്ണുപ്രസാദിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധിപറയും.