തൃക്കാക്കര : പ്രളയ ഫണ്ട് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി വിഷ്ണു പ്രസാദിന്റെ ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലൻസ് കോടതി തളളി. റിമാൻഡിലായിരുന്ന വിഷ്ണു പ്രസാദ് കുറ്റപത്രം സമർപ്പിക്കാതിരുന്നതിനെ തുടർന്ന് ഏതാനും ദിവസം മുമ്പാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്.
പിന്നാലെയാണ് ജില്ലാ ഭരണ കൂടം നൽകിയ രണ്ടാമത്തെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ ക്രൈംബ്രാഞ്ച് വീണ്ടും അറസ്റ്റു ചെയ്തത്. പ്രളയ ദുരിതബാധിതർക്ക് അനുവദിച്ച തുകയിൽ നിന്ന് താൽക്കാലിക കൈപ്പറ്റ് രസീത് ഉപയോഗിച്ച് 73 ലക്ഷം രൂപ തട്ടിയെടുത്തതാണ് രണ്ടാം കേസ്.
പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും,ജാമ്യം കൊടുത്താൽ തെളിവുകൾ നശിപ്പിക്കുമെന്നും പൊലീസ് കോടതിയെ അറിയിച്ചു.
# യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തു.
കേസിലെ മൂന്നാം പ്രതി സി.പി.എം മുൻ ലോക്കൽ കമ്മിറ്റി അംഗം എം.എം.അൻവറിനെ കഴിഞ്ഞ ദിവസം വിജിലൻസ് കോടതിയിൽ ഹാജാരാക്കുന്നതിനിടെ കോടതി പരിസരത്ത് പ്രതിഷേധിച്ച കണ്ടാലറിയാവുന്ന അഞ്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ഗതാഗത തടസമുണ്ടാക്കി, കോടതി പരിസരത്ത് ഒത്തുകൂടി സംഘർഷമുണ്ടാക്കി തുടങ്ങിയവയാണ് കുറ്റങ്ങൾ.
മൂന്ന് മാസത്തിലേറെയായി ഒളിവിലായിരുന്ന അൻവറിനെ തിങ്കളാഴ്ചയാണ് അറസ്റ്റ് രേഖപ്പെടുത്തി ഹാജരാക്കിയത്.
# കൗലത്തിനെ ചോദ്യം ചെയ്തു
കേസിലെ നാലാം പ്രതിയും അയ്യനാട് ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗവും മൂന്നാം പ്രതി അൻവറിന്റെ ഭാര്യയുമായ കൗലത്ത് അൻവറിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. എറണാകുളത്തെ ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ഇത്.
ഇവർക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു.എന്നാൽ ഇവരുടെ ജാമ്യം റദ്ദാക്കാൻ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് പൊലീസ്.
# അൻവറിനെ തെളിവെടുപ്പിനായി ബാങ്കിലെത്തിക്കും
അൻവറിനെ തെളിവെടുപ്പിനായി അന്വേഷണ സംഘം ഇന്ന് അയ്യനാട് ബാങ്കിൽ കൊണ്ടുവരും. 10,54,000 രൂപ സി.പി.എം ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗമായിരുന്ന എം.എം. അൻവറിന്റെ അയ്യനാട് സർവീസ് സഹകരണ ബാങ്ക് അക്കൗണ്ട് വഴി തട്ടാൻ ശ്രമിച്ചതാണ് കേസ്. അൻവറിനെ അന്വേഷണ സംഘം ഇന്നലെ ചോദ്യം ചെയ്തു. നിലംപതിഞ്ഞി മുകളിലെ വീട്ടിലും തെളിവെടുപ്പ് നടത്തും.
# നീതു ഒളിവിൽ തന്നെ
കേസിലെ അഞ്ചാം പ്രതിയും രണ്ടാം പ്രതിയുമായ മഹേഷിന്റെ ഭാര്യയുമായി നീതു ഇപ്പോഴും ഒളിവിൽ തന്നെ. മുൻകൂർ ജാമ്യത്തിനായി നീതു പലതവണ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. കേസിൽ ഇവർ മാത്രമാണ് ഇനി അറസ്റ്റിലാകാനുള്ളത്.