കൊച്ചി: സന്തുഷ്ടമായ തൊഴിൽ സാഹചര്യമുള്ള രാജ്യത്തെ നാലാമത്തെ കമ്പനിയായി ഹാരിസൺമലയാളത്തെ തിരഞ്ഞെടുത്തു. ഗ്രേറ്റ് പ്ളേസ് ടു വർക്ക് ഇൻസ്റ്റിറ്റ്യൂട്ട് എന്ന സംഘടയുടെ സർവേയിൽ നിന്നാണ് ആർ.പി.ജി ഗ്രൂപ്പിന്റെ ഭാഗമായ ഹാരിസണ് 2020ലെ ഈ അംഗീകാരം ലഭിച്ചത്. ഇതിന് അർഹമായ കേരളം ആസ്ഥാനമായ ആദ്യ കമ്പനി കൂടിയായി ഹാരിസൺ.
ഈ മത്സരത്തിൽ പങ്കെടുത്ത 2014 മുതൽ എല്ലാ വർഷവും മുൻനിരയിൽ തന്നെയായിരുന്നു കമ്പനി. തൊഴിൽ സംസ്കാരത്തെ അടിസ്ഥാനമായി പഠനം നടത്തിയാണ് ഗ്രേറ്റ് പ്ളേസ് ടു വർക്ക് ഇൻസ്റ്റിറ്റ്യൂട്ട് കമ്പനികളെ തിരഞ്ഞെടുക്കുന്നത്. ഇന്ത്യയിൽ നിന്ന് 200ൽപരം കമ്പനികൾ മത്സരത്തിൽ പങ്കെടുത്തു.
തൊഴിലിടത്തെ ബന്ധങ്ങളുടെ മൂല്യങ്ങൾ കാത്തുസൂക്ഷിച്ചതിനുള്ള അംഗീകാരമാണ് ഈ ബഹുമതിയെന്ന് ഹാരിസൺ മലയാളം ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ചെറിയാൻ എം.ജോർജ് പറഞ്ഞു.
കേരളത്തിൽ നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള പ്ളാന്റേഷൻ കമ്പനിയാണ് ഹാരിസൺ. ഉന്നതനിലവാരത്തിലെ തേയിലയും റബറുമാണ് ഉല്പന്നങ്ങൾ.