കോലഞ്ചേരി: യാക്കോബായ സഭയിലെ അഴിമതിക്കെതിരെ ഇന്ന് നടക്കുന്ന സഭാ സുന്നഹദോസിലേയ്ക്ക് 'ചലോ പുത്തൻകുരിശ് 'മാർച്ച് നടത്തും. രാവിലെ 9.30 ന് സുന്നഹദോസ് നടക്കുന്ന പുത്തൻകുരിശ് പാത്രിയാർക്കാ സെന്ററിലെത്തി മെത്രാപ്പോലീത്തമാർക്ക് നിവേദനം നൽകുകയാണ് മാർച്ചിന്റെ ലക്ഷ്യം. യാക്കോബായ സഭയിലെ തന്നെ ഒരു വിഭാഗമാണ് മാർച്ച് നയിക്കുന്നത്. സഭയിൽ ഭാരവാഹി തിരഞ്ഞെടുപ്പ് നടത്തി പുതിയവർ വന്നെങ്കിലും പഴയവരുടെ പിൻസീറ്റ് ഭരണമാണ് നടക്കുന്നതെന്നാണ് ഇവരുടെ ആരോപണം. കഴിഞ്ഞ 18 വർഷമായി സഭയിൽ നടക്കുന്ന അഴിമതികൾക്ക് അവസാനമില്ല.നേരത്തെ ഇതിന് നേതൃത്വം നൽകിയവർ തന്നെയാണ് ഇപ്പോഴും അഴിമതിക്ക് ചുക്കാൻ പിടിക്കുന്നത്. പ്രതിവർഷം 20 കോടിയോളം വരുമാനമുള്ള വിദ്യാഭ്യാസ ട്രസ്റ്റിന്റെയടക്കം പ്രവർത്തനത്തിൽ പുറം ശക്തികളാണ് നേതൃത്വം നൽകുന്നത്. 2017 ജൂലൈ 3 ലെ സുപ്രീം കോടതി വിധിക്ക് ശേഷം 45 പള്ളികൾ നഷ്ടപ്പെട്ടെങ്കിലും തുടർ നടപടികൾ സംബന്ധിച്ച് നേതൃത്വത്തിന് ഇതുവരെയും വ്യക്തതയില്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പല വട്ടം നേതൃത്വത്തിന് പരാതി നൽകിയെങ്കിലും നടപടികൾ സ്വീകരിക്കാത്ത സാഹചര്യത്തിലാണ് പ്രതിഷേധമെന്ന് ഭാരവാഹികളായ സിറിൾ, ബിനോയി എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു.