alex
പൂജ ചെയ്യാമെന്ന് പറഞ്ഞ് 82 ലക്ഷം തട്ടിയെടുത്ത പ്രതി അലക്സ്

കൊച്ചി: പൂജചെയ്ത് അസുഖം മാറ്റിക്കൊടുക്കാമെന്നു പറഞ്ഞു പരിചയപ്പെട്ട് പ്രായംചെന്ന സ്ത്രീയെയും മകളെയും ഭീഷണിപ്പെടുത്തി 82 ലക്ഷം രൂപയോളം തട്ടിയെടുത്ത യുവാവ് പിടിയിൽ. തിരുവനന്തപുരം സ്വദേശികളായ അമ്മയെയും മകളെയും ഭീഷണിപ്പെടുത്തി പണം തട്ടിയ കാസർകോട് കാഞ്ഞങ്ങാട് ആനന്ദാശ്രമം പൊട്ടൻകുളം വീട്ടിൽ ഷാജിയുടെ മകൻ അലക്‌സ് (19) ആണ് പിടിയിലായത്.

പരാതിക്കാരിയും മകളും പാലാരിവട്ടം വൈ.എം.സി.എയിൽ രണ്ടുമാസം മുറിയെടുത്ത് താമസിച്ചിരുന്ന സമയം അലക്‌സ് അവിടെ റൂംബോയ് ആയിരുന്നു. പരാതിക്കാരിയുടെ ഹൃദയസംബന്ധമായ അസുഖവും മറ്റും മനസിലാക്കിയ പ്രതി തനിക്ക് അസുഖം മാറ്റാനുള്ള പ്രത്യേകപൂജ അറിയാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു. അതിനായി തുടക്കത്തിൽത്തന്നെ 9 ലക്ഷം കൈപ്പറ്റി. പിന്നീട് പല തവണകളായി ഇയാൾ 16 ലക്ഷം കൈവശപ്പെടുത്തി. ശേഷം പ്രതി പരാതിക്കാരിയുടെ മകളെ ചിറ്റൂർ റോഡിലേക്ക് വിളിച്ചുവരുത്തി ഇനിയും പൂജാകർമ്മങ്ങൾ ചെയ്തില്ലെങ്കിൽ പരാതിക്കാരിക്ക് മരണം സംഭവിക്കുമെന്നും കൂടുതൽ പണം വേണമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തി മകളുടെ കൈവശമുണ്ടായിരുന്ന എ.ടി.എം കാർഡ് തട്ടിയെടുത്തു. പിന്നീട് പ്രതി എ.ടി.എം കാർഡ് ഉപയോഗിച്ച് 45 ലക്ഷത്തോളം രൂപ പിൻവലിക്കുകയും വിവിധ സാധനങ്ങൾ വാങ്ങുകയും ചെയ്തു. വീണ്ടും പണത്തിനായി നിരന്തരം ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് അവർ പരാതിയുമായി ഡെപ്യൂട്ടി കമ്മീഷണർ പൂങ്കുഴലിയുടെ ഓഫീസിലെത്തിയത്.

അപഹരിച്ച പണംകൊണ്ട് അലക്‌സ് പാനായികുളത്ത് ഒരു ആഡംബരവില്ലയും ഒരു ലക്ഷത്തിന് അടുത്ത വിലയുള്ള മൊബൈൽ ഫോണുകളും ആഡംബരബൈക്കും മറ്റും വാങ്ങി. ലക്ഷങ്ങൾ വിലവരുന്ന മുന്തിയ ഇനം വളർത്തു നായയെയും അത്യാധുനിക ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും സ്വന്തമാക്കി. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

എറണാകുളം അസിസ്റ്റന്റ് കമ്മീഷണർ കെ. ലാൽജിയുടെ നിർദേശപ്രകാരം എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്. വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. സബ് ഇൻസ്‌പെക്ടർമാരായ വിപിൻകുമാർ, തോമസ് പള്ളൻ, അരുൾ എസ്.ടി, അസിസ്റ്റന്റ് സബ്ഇൻസ്‌പെക്ടർ ദിനേശ്, സീനിയർ സി.പി.ഒ അനീഷ്, അജിത്ത് സിവിൽ പൊലീസ് ഓഫീസർമാരായ ഇഗ്‌നേഷ്യസ്, ഇസഹാഖ്, ഫ്രാൻസിസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്‌.