copa-italia-final

കോപ്പ ഇറ്റാലിയ ഫൈനലിൽ ഇന്ന് യുവന്റ്സും നാപ്പോളിയും ഏറ്റുമുട്ടുന്നു

നേപ്പിൾസ് : ഇറ്റാലിയൻ സെരി എയുടെ രണ്ടാം വരവിന് തിരിതെളിയുന്നതിന് തൊട്ടു മുമ്പ് ഇറ്റാലിയൻ ഫുട്ബാളിൽ ഒരു കലാശക്കളിക്ക് അരങ്ങൊരുങ്ങി. കോപ്പ ഇറ്റാലിയ ടൂർണമെന്റിൽ ഫൈനലാണ് ഇന്ന് രാത്രി ഇന്ത്യൻ സമയം 12.30 മുതൽ നേപ്പിൾസിലെ ഒളിമ്പിക്കോ സ്റ്റേഡിയോ ഒളിമ്പിക്കോയിൽ നടക്കുന്നത് സെരി എയിലെ ചാമ്പ്യൻ ക്ളബ് യുവന്റ്സും മുൻ ചാമ്പ്യൻമാരായ നാപ്പോളിയുമാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്.

കൊവിഡ് ലോക്ക് ഡൗണിന് മുമ്പ് കോപ്പ ഇറ്റാലിയയുടെ ആദ്യപാദ സെമി ഫൈനലുകൾ പൂർത്തിയായിരുന്നു. മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസങ്ങളിലാണ് രണ്ടാംപാദ സെമി ഫൈനലുകൾ നടത്തിയത്.

സെമി ഫൈനലുകൾ രണ്ടിലും വിജയിക്കാൻ കഴിയാതിരുന്ന യുവന്റ്സ് എ സി മിലാനെ എവേ ഗോളിൽ പിന്തള്ളിയാണ് ഫൈനലിലേക്ക് ടിക്കറ്റെടുത്തത് ലോക്ക് ഡൗണിന് മുന്നിൽ നടന്ന ആദ്യ സെമി ഫൈനലിൽ ഇരുവരും 1-1 ന് സമനിലയിൽ പിരിയുകയായിരുന്നു. കഴിഞ്ഞ ദിവസം രണ്ടാംപാദ സെമിയിൽ സ്വന്തം തട്ടകത്തിൽ യുവന്റ്സ് ഗോൾരഹിത സമനിലയിൽ കുരുക്കി.

നാപ്പോളി ആദ്യപാദ സെമിയിൽ ഇന്റർ മിലാനെ 1-0ത്തിന് തോൽപ്പിച്ചിരുന്നു. രണ്ടാം പാദ സെമിയിൽ ഇരുവരും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു. ഗോൾ ശരാശരി നാപ്പോളിക്ക് തുണയായി.

കഴിഞ്ഞ ദിവസം രണ്ടാംപാദ സെമി ഫൈനലിൽ പെനാൽറ്റി മിസാക്കിയ യുവന്റ്സ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകരെ മടങ്ങിവരവിൽ നിരാശനാക്കിയിരുന്നു. ഈ വർഷം തുടക്കം മുതൽ മിക്കവാറും എല്ലാ മത്സരങ്ങളിലും ഗോളടിച്ചിരുന്ന താരമാണ് ക്രിസ്റ്റ്യാനോ.

ക്ളബുകൾക്കായും രാജ്യത്തിനായും ചേർന്ന് തന്റെ കരിയറിലെ 30-ാമത് കിരീടം ലക്ഷ്യമിട്ടാണ് ക്രിസ്റ്റ്യാനോ ഇന്നിറങ്ങുന്നത്.

നാപ്പോളിയുടെ മുൻ പരിശീലകനായ മൗറീഷ്യോ സറിയാണ് ഇപ്പോൾ യുവന്റ്സ് കോച്ച്. യുവന്റ്സ് കോച്ചെന്ന നിലയിലെ തന്റെ ആദ്യ കിരീടമാണ് സറി ലക്ഷ്യമിടുന്നത്.