ന്യൂഡൽഹി: ഇന്ത്യ- ചൈന സംഘർഷം അതിരൂക്ഷമാക്കി, ലഡാക്ക് അതിർത്തിയിലെ ഗാൽവൻ താഴ്വരയിലുണ്ടായ ഏറ്റുമുട്ടലിൽ കേണൽ ഉൾപ്പെടെ 20 ഇന്ത്യൻ സൈനികർക്ക് വീരമൃത്യു. മേഖലയിൽ സമാധാനം നിലനിർത്തുന്നതിനുള്ള ധാരണകൾ ലംഘിച്ച് ചൈന നടത്തിയ പ്രകോപനത്തിന് ഇന്ത്യ നൽകിയ അതിശക്തമായ തിരിച്ചടിയിൽ ചൈനീസ് പക്ഷത്ത് 43 സൈനികർ മരണമടഞ്ഞതായാണ് റിപ്പോർട്ട്.
തിങ്കളാഴ്ച രാത്രിയുണ്ടായ സംഘർഷത്തിൽ മൂന്ന് ഇന്ത്യൻ സൈനികർക്ക് വീരമൃത്യു സംഭവിച്ചതായാണ് ആദ്യ റിപ്പോർട്ട് വന്നത്. എന്നാൽ, പരിക്കേറ്റ 17 പേർ കൂടി മരണമടഞ്ഞതായി ഇന്നലെ രാത്രി വൈകി കരസേന സ്ഥിരീകരിക്കുകയായിരുന്നു. സംഘർഷ സ്ഥലത്തു നിന്ന് ഇരു സേനകളും പിന്മാറിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാത്രി വൈകി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗുമായി സ്ഥിതിഗതികൾ വിലയിരുത്തി. സംഭവത്തിൽ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ആശങ്ക പ്രകടിപിച്ചു.
യഥാർത്ഥ നിയന്ത്രണ രേഖയ്ക്കു സമീപമുണ്ടായ ഏറ്റുമുട്ടലിൽ ആന്ധ്ര വിജയവാഡ സ്വദേശിയായ കേണൽ സന്തോഷ് ബാബുവാണ് വീരമൃത്യു വരിച്ച ഇന്ത്യൻ സൈനിക ഓഫീസർ. 16 ബീഹാർ ഇൻഫൻട്രി ബറ്റാലിയന്റെ കമാൻഡിംഗ് ഓഫീസറായിരുന്നു. ശിപായി കുന്ദൻകുമാർ ഓജ, ഹവീൽദാർ പളനി എന്നിവരാണ് വീരമൃത്യു വരിച്ച മറ്റ് രണ്ട് പേർ.
ഗാൽവൻ താഴ്വരയിലെ പട്രോളിംഗ് പോയിന്റ് 14ന് സമീപമുണ്ടായ ഏറ്റുമുട്ടലിൽ കല്ലും വടിയും ഉപയോഗിച്ചായിരുന്നു ആക്രമണം. ഇരുപക്ഷത്തും നിരവധി സൈനികർക്ക് പരിക്കേറ്റു. ഇന്ത്യൻ കേണലിനെ ചൈനീസ് പട്ടാളക്കാർ കല്ലുകൊണ്ട് ഇടിച്ച് കൊല്ലുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഇന്ത്യൻ പട്ടാളക്കാർ ശക്തമായി തിരിച്ചടിച്ചു. ഇരുപക്ഷവും തോക്ക് ഉപയോഗിച്ചിട്ടില്ല. ഇന്ത്യയും ചൈനയും വൻ പടയൊരുക്കം നടത്തുന്നു എന്നാണ് സൂചന. ഡൽഹിയിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ചീഫ് ഒഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത്, മൂന്ന് സേനാ മേധാവിമാർ എന്നിവരുമായി ചർച്ച നടത്തി. തുടർന്ന് രാജ്നാഥ് സിംഗ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചു.
1975 ന് ശേഷം ചൈനീസ് ആക്രമണത്തിൽ ഇന്ത്യൻ ഭടന്മാർ വീരമൃത്യു വരിക്കുന്നത് ഇപ്പോഴാണ്.
ചർച്ചകൾ തുടങ്ങി
ഇരുപക്ഷത്തെയും സീനിയർ മിലിട്ടറി ഓഫീസർമാർ ഇന്നലെ രാവിലെ ചർച്ച ആരംഭിച്ചിട്ടുണ്ട്. നയതന്ത്ര തലത്തിലും ചർച്ചകൾ തുടങ്ങി. ബീജിംഗിൽ ചൈനീസ് ഉപവിദേശകാര്യമന്ത്രി ലുവോ ഷാവോസൂയി ഇന്ത്യൻ അംബാസഡർ വിക്രം മിശ്രിയുമായി കൂടിക്കാഴ്ച നടത്തി.
നിലവിലെ സംഘർഷം
മേയ് 5: പാങ്ഗോങ് തടാകത്തിന്റെ വടക്കേ കരയിൽ ഇരുപക്ഷത്തെയും 250ലേറെ സൈനികർ ഏറ്റുമുട്ടി. നിരവധി പേർക്ക് പരിക്ക്
മേയ് 9: വടക്കൻ സിക്കിമിലെ നാകു ലായിലും 150ഓളം സൈനികർ ഏറ്റുമുട്ടി.
ലഡാക്ക് മുതൽ ഉത്തരാഖണ്ഡ്, സിക്കിം, അരുണാചൽ പ്രദേശ് വരെ നീളുന്ന 3,500 കിലോമീറ്റർ അതിർത്തിയിൽ ഇരുപക്ഷവും സൈനിക സന്നാഹം ശക്തമാക്കി.
ഗാൽവൻ താഴ്വരയിൽ കമാൻഡർതല ചർച്ചകൾ
ജൂൺ 6:ചർച്ചയ്ക്ക് മുന്നോടിയായി ഗാൽവൻ താഴ്വരയിൽ നിന്ന് ഘട്ടംഘട്ടമായി സൈന്യത്തിന്റെ പിൻവാങ്ങൽ
പട്രോളിംഗ് പോയിന്റുകളായ 14, 15, 17എ, ഗോഗ്ര എന്നിവിടങ്ങളിലും സേനാപിന്മാറ്റം
ചൈന അതിക്രമിച്ച് കയറി: ഇന്ത്യ
ചൈനീസ് സൈനികരാണ് പ്രശ്നമുണ്ടാക്കിയതെന്ന് വിദേശകാര്യ മന്ത്രാലയം. നിയന്ത്രണ രേഖയിൽ അതിക്രമിച്ച് കയറി തത്സ്ഥിതി അട്ടിമറിക്കാൻ ശ്രമിച്ചതോടെയാണ് പ്രശ്നമുണ്ടായത്. ഉടമ്പടികൾ ചൈന പാലിച്ചിരുന്നെങ്കിൽ ഇരുഭാഗത്തും ആൾനാശമുണ്ടായ സംഭവം ഒഴിവാക്കാമായിരുന്നു. ചർച്ചയിലൂടെ പരിഹരിക്കാമെന്ന് ഇന്ത്യ വിശ്വസിക്കുന്നു. പരമാധികാരവും അഖണ്ഡതയും നിലനിറുത്താൻ രാജ്യം ബാദ്ധ്യസ്ഥമാണ്.