തൊടുപുഴ: മലങ്കര അണക്കെട്ടിലെ മൂന്ന് ഷട്ടറുകൾ 40 സെൻ്റീ മീറ്റർ വീതം ഉയർത്തി.മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിച്ച് നിർത്തുന്നതിന് വേണ്ടിയാണ് ഷട്ടറുകൾ ഉയർത്തിയത്.വേനൽ മഴ ശക്തമായതിനെ തുടർന്നും മൂലമറ്റം പവർ ഹൗസിൽ വൈദ്യുതി ഉത്പാദനം വർദ്ധിപ്പിച്ചതിനാലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി അണക്കെട്ടിലെ ജലനിരപ്പ് 41.5 മീറ്ററായി ഉയർന്നിരുന്നു.ഇതേ തുടർന്ന് മേയ് 17 മുതൽ 3 ഷട്ടറുകൾ 20 സെ.മീറ്റർ വീതം ഉയർത്തി തൊടുപുഴയാറ്റിലേക്ക് വെള്ളം തുറന്ന് വിടുന്ന അവസ്ഥയാണ് നില നിന്നിരുന്നത്.എന്നാൽ അണക്കെട്ടിലെ ജല നിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് ഷട്ടറുകൾ ഉയർത്തിയത്. ആകെ ആറ് ഷട്ടറുകളാണുള്ളത്.42 മീറ്ററാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി.ഇന്നലെ വൈകിട്ട് 6 ന് അണക്കെട്ടിലെ ജല നിരപ്പ് 40.32 മീറ്ററായിരുന്നു.വെള്ളം കടത്തി വിടുന്നതിനാൽ തൊടുപുഴ,മുവാറ്റുപുഴ ആറിന്റെ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് എം വി ഐ പി അധികൃതർ പറഞ്ഞു.