മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ അപാകത പരിഹരിക്കും

കട്ടപ്പന: പുളിയൻമലയിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ ബയോ കൺവെർട്ടർ യൂണിറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം കെട്ടടങ്ങുന്നു. നാട്ടുകാരുമായി നടത്തിയ ചർച്ചയിൽ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ അപാകതകൾ 15 ദിവസത്തിനകം പരിഹരിക്കുമെന്ന് നഗരസഭ ഭരണസമിതി ഉറപ്പുനൽകി. അറവുശാലയിൽ നിന്നുള്ള മാലിന്യം പുറത്തേയ്ക്ക് ഒഴുക്കുന്നതുൾപ്പെടെയുള്ള പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെങ്കിൽ പ്രതിഷേധം പുനരാരംഭിക്കാനാണ് നാട്ടുകാരുടെ തീരുമാനം. നഗരസഭ കാര്യാലയത്തിനു സമീപം സ്ഥാപിച്ചിരുന്ന ബയോ കൺവെർട്ടർ യൂണിറ്റ് പുളിയൻമലയിലേക്കു മാറ്റുന്നതിനെച്ചൊല്ലിയാണ് ഭരണപ്രതിപക്ഷ തർക്കം ആരംഭിച്ചത്. തിങ്കളാഴ്ച യൂണിറ്റ് കയറ്റിവന്ന ലോറി വാർഡ് കൗൺസിലർ എം.സി. ബിജുവിന്റെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞിരുന്നു. തുടർന്ന് നഗരസഭ സെക്രട്ടറിയേയും തടഞ്ഞുവച്ചു. ചൊവ്വാഴ്ച വിഷയം ചർച്ച ചെയ്യാനായി ചേർന്ന കട്ടപ്പന നഗരസഭ കൗൺസിൽ യോഗവും ബഹളത്തിൽ കലാശിച്ചിരുന്നു. ഭരണപ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കുതർക്കവും ഉണ്ടായിരുന്നു. എന്നാൽ പദ്ധതിയിൽ നിന്നു പിന്നോട്ടില്ലെന്ന നിലപാടിൽ ഭരണസമിതി ഉറച്ചുനിന്നു. ഇന്നലെ ഭരണ, പ്രതിപക്ഷ അംഗങ്ങൾ അടക്കമുള്ള സംഘം മാലിന്യ സംസ്‌കരണ കേന്ദ്രം സന്ദർശിച്ചപ്പോൾ ചില അപാകതകൾ ഉള്ളതായി കണ്ടെത്തി. രണ്ടാഴ്ചയ്ക്കുള്ളിൽ ഇതു പരിഹരിക്കുമെന്ന് നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി അറിയിച്ചു. പ്ലാസ്റ്റിക് ഷ്രഡിംഗ് യൂണിറ്റും ബയോ കൺവെർട്ടറും സ്ഥാപിക്കാനായി പുതിയ കെട്ടിടം നിർമിക്കാനുള്ള പദ്ധതി ശുചിത്വ മിഷനു കൈമാറും. ഇൻസിനേറ്റർ മാറ്റി സ്ഥാപിക്കുന്നതിനെക്കുറിച്ച് വിദഗ്ധ സംഘത്തിന്റെ അഭിപ്രായം തേടും. അറവുശാലയിൽ നിന്നു സമീപത്തെ പുരയിടത്തിലേക്ക് രക്തമുൾപ്പെടെയുള്ള മാലിന്യം ഒഴുകുന്ന പ്രശ്‌നം പരിഹരിക്കാൻ നഗരസഭ ആരോഗ്യ വിഭാഗത്തിനു നിർദ്ദേശം നൽകി.