road

തൊടുപുഴ: റോഡിന്റെ അറ്റകുറ്റപണി കഴിഞ്ഞ് രണ്ടാഴ്ചയ്ക്കകം ടാറിംഗ് തകർന്നു. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള കാരിക്കോട്- പട്ടയംകവല റോഡാണ് തകർന്നത്. കാരിക്കോട് നയനാര് മുസ്ലീപള്ളിയുടെ സമീപത്ത് നിന്നാണ് റോഡ് ആരംഭിക്കുന്നത്. പള്ളിയുടെ പിൻവശത്ത് തന്നെയാണ് റോഡിൽ ടാർ ഇളകി മാറിയിരിക്കുന്നത്. ചെറിയ കയറ്റമുള്ള ഇവിടെ ടൈൽ പാകിയതിനോട് ചേർന്നും തൊട്ടടുത്തുമാണ് റോഡ് തകർന്നത്. ഉണ്ടപ്ലാവിന് സമീപവും തൊണ്ടിക്കുഴയിലും സമാനമായി ടാറിംഗ് ഇളകിയിട്ടുണ്ട്. ദിവസവും നൂറ് കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന നഗരത്തിലെ തന്നെ പ്രധാന വഴികളിലൊന്നാണിത്. ഏറെക്കാലമായി തകർന്ന് കിടന്ന റോഡ് അറ്റകുറ്റപണിയുടെ ഭാഗമായി ശക്തമായ വേനൽമഴയുടെ സമയത്താണ് ടാർ ചെയ്തത്. ഇതിൽ തന്നെ തകർന്ന് കിടക്കുന്ന പല സ്ഥലവും ടാർ ചെയ്തിട്ടുമില്ല. മുമ്പ് പട്ടയംകവലക്ക് സമീപം പണി നടത്തി രണ്ട് ദിവസത്തിനകം ടാർ പൊളിഞ്ഞിരുന്നു. ഇതിനൊപ്പം തൊണ്ടിക്കുഴ ക്ഷേത്രത്തിന് സമീപം ടാറിംഗ് നടത്തിയത് മഴ പെയ്യുന്ന സമയത്താണ്. ഇവിടെയും റോഡ് പൊളിഞ്ഞ് തുടങ്ങിയിട്ടുണ്ട്. ഇതിനൊപ്പം മേഖലയിൽ രണ്ടിടത്ത് ടാറിംഗിന് പിന്നാലെ പൈപ്പും പൊട്ടിയിട്ടുണ്ട്. സംഭവത്തിൽ പരാതിയുമായി നാട്ടുകാർ രംഗത്തെത്തി കഴിഞ്ഞു. ടാറിംഗ് നടത്തി മണിക്കൂറുകൾക്കകം മഴ എത്തിയതിനാൽ ടാർ ഉണങ്ങാനുള്ള സാവകാശം കിട്ടാത്തതാണ് പൊളിയുന്നതിന് കാരണമെന്നാണ് നിഗമനം.