ഇടുക്കി: ദേശീയപാതയിലും സംസ്ഥാനപാതയിലും ഇനിയും അപകട നിലയിലുള്ള മരങ്ങൾ അടിയന്തിരമായി മുറിച്ചുമാറ്റാൻ ജില്ലാ കളക്ടർ എച്ച്. ദിനേശൻ ദേശീയപാതാ അതോറിറ്റിക്കും പൊതുമരാമത്തു വകുപ്പിനും വനംവകുപ്പിനും നിർദേശം നൽകി. മഴ കനത്തുവരുന്ന ഇക്കാര്യത്തിൽ ഉടൻ നടപടി സ്വീകരിക്കണം. ജില്ലാ ദുരന്തനിവാരണ അതോറിറ്റി അവലോകനയോഗത്തിലാണ് ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ഇക്കാര്യം പരാമർശിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസും എഡി എം ആന്റണി സ്‌കറിയയും വിവിധ വകുപ്പുകളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഓറഞ്ച് ബുക്കിലെ നിർദേശങ്ങളനുസരിച്ച് നടപടിയെടുക്കണമെന്ന് ജില്ലാ കളക്ടർ ഓർമിപ്പിച്ചു. അപകടനിലയിലുള്ള റോഡുകളിൽ മഴക്കാലത്ത് ഗതാഗതം നിയന്ത്രിത തോതിലാക്കണം. കഴിവതും രാത്രി യാത്ര തടയണം. തൊടുപുഴ റൂട്ടിൽ കഴിഞ്ഞ പ്രളയക്കാലയളവുകളിൽ മണ്ണിടിഞ്ഞ ഭാഗത്തു വേരു തെളിഞ്ഞു നിൽക്കുന്ന മരങ്ങൾ ഉടൻ മുറിച്ചു മാറ്റാൻ വനംവകുപ്പിനു നിർദേശം നൽകി.
മഴക്കാല ദുരന്തങ്ങൾ നേരിടുന്നതിനു പൊലീസും ആരോഗ്യ വകുപ്പും ഫയർ ആന്റ് റെസ്‌ക്യൂ ഉൾപ്പെടെ മറ്റു വകുപ്പുകളും പൂർണ സജ്ജരാണെന്ന് പ്രതിനിധികൾ അറിയിച്ചു.
തൊടുപുഴയിലെ വെള്ളക്കെട്ട് യോഗം ചർച്ച ചെയ്തു. മുമ്പ് വെള്ളം സുഗമമായി പൊയ്‌ക്കൊണ്ടിരുന്ന പ്രധാന തോടുകൾ കാലങ്ങളായി നടക്കുന്ന കൈയ്യേറ്റം മൂലം ശോഷിച്ചു. ഓടകൾ മുഴുവൻ വൃത്തിയാക്കിക്കഴിഞ്ഞു. ഓടകളിൽ പ്‌ളാസ്റ്റിക് കുപ്പികളും ചാക്കുകളുമാണ് തടസമുണ്ടാക്കുന്നത്. ഇവ മാറ്റുന്തോറും പിന്നെയും എത്തുന്നു. ഇത്തരം സാധനങ്ങൾ ഓടകളിൽ വലിച്ചെറിയാതിരിക്കാൻ പൊതുജനങ്ങളും വ്യാപാരികളും അങ്ങേയറ്റം ശ്രദ്ധിക്കണമെന്ന് യോഗം അഭ്യർഥിച്ചു. ജില്ലയിലെ എല്ലാ ടൗ്ണുകളിലും വെള്ളക്കെട്ട് പരമാവധി ഒഴിവാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ശ്രദ്ധിക്കണം.
ഇപ്പോൾ ക്‌ളാസുകളില്ലെങ്കിൽപ്പോലും സ്‌കൂൾ കെട്ടിടങ്ങളുടെ ക്ഷമത ഉറപ്പുവരുത്തുന്നതിനൊപ്പം വിദ്യാലയ പരിസരങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിക്കണമെന്നും യോഗം നിർദേശിച്ചു.