തൊടുപുഴ: ബി. എസ്.എൻ.എൽ മൊബൈൽ റേഞ്ച് കുറവുള്ള മേഖലകളിൽ പ്രത്യേക പരിശോധന നടത്തി സേവന ലഭ്യത ഉറപ്പു വരുത്താൻ തീരുമാനം. ഇത് സംബന്ധിച്ച് ബി. എസ്.എൻ.എൽ എറണാകുളം ഏരിയ പ്രിൻസിപ്പൽ ജനറൽ മാനേജർ ഡോക്ടർ ഫ്രാൻസിസ് ജോർജ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ബി.എസ്.എൻ.എൽ. സേവന ലഭ്യത സംബന്ധിച്ച് വിവിധ തലങ്ങളിൽ നിന്നും ലഭിച്ച പരാതികളും പരിഗണിച്ച് ഡീൻ കുര്യാക്കോസ് എം.പി വിളിച്ചുചേർത്ത പ്രത്യേക യോഗത്തിലാണ് ഈ തീരുമാനം. ഓൺലൈൻ പഠനത്തിന് മൊബൈൽ കവറേജും ഹൈസ്പീഡ് ഡാറ്റയും ഉറപ്പുവരുത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് എം.പി ആവശ്യപ്പെട്ടു. വൈദ്യുതി തകരാറുമൂലം മൊബൈൽ ടവറുകൾ ഓഫ് ആകുന്നത് പരിഹരിക്കുന്നതിന് ഡീസൽ എൻജിനുകൾ ബാറ്ററികൾ എന്നിവ സ്ഥാപിക്കുന്നതിന് പിന്നാക്ക മേഖല എന്ന നിലയിൽ നാലു കോടി രൂപയുടെ പ്രത്യേക കേന്ദ്ര ഫണ്ടിനായി വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി ബി.എസ്.എൻ.എൽ. ചെയർമാൻ എന്നിവരോട് ആവശ്യപ്പെടുന്നതിനുംട്രൈബൽ ഫണ്ടും. യു.സ്.ഒ.ഫണ്ടും പ്രയോജനപ്പെടുത്തി ഇടമലക്കുടി പഴമ്പിള്ളിച്ചാൽ തട്ടേകണ്ണി മൂന്നാറിലെ വിദൂര ഗ്രാമങ്ങൾ കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി മേഖലകൾ എന്നിവിടങ്ങളിൽ പുതിയ ടവറുകൾ സ്ഥാപിക്കുവാനും മൊബൈൽ റേഞ്ച് ലഭ്യമാക്കുവാനും തീരുമാനിച്ചു . പ്രാദേശിക കേബിൾ ശൃംഖലകളുമായി ചേർന്ന് ഫൈബർ ടും ഹോം പദ്ധതി നടപ്പിലാക്കി ബ്രോഡ്ബാൻഡ് സൗകര്യങ്ങൾ വിപുലീകരിക്കും. ഡീൻ കുര്യാക്കോസ് എംപി അദ്ധ്യയക്ഷതവഹിച്ചു. ഡെപ്യൂട്ടി ജനറൽ മാനേജർ ജോർജ് വർഗീസ് ,ബിഎസ്എൻഎൽ ഇന്റെ തലങ്ങളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.