തൊടുപുഴ: കൊവിഡിന്റെ പ ശ്ചാത്തലത്തിൽ പകുതി ജീവനക്കാർ ഹാജരായാൽ മതിയെന്ന് മുഖ്യമന്ത്രി പറയുമ്പോൾ ഫീൽഡ് വിഭാഗം ജീവനക്കാർ പുറത്തു പോകണമെന്നാണ് ജില്ലയിലെ വകുപ്പ് മേധാവിയുടെ നിർദ്ദേശം. ജീവനക്കാർ പൊതുജനങ്ങളുമായി സമ്പർക്കത്തിലേർപ്പെടുന്ന ജോലികൾ പരമാവധി കുറയ്ക്കണമെന്ന സർക്കാർ നിർദ്ദേശം നിലനിൽക്കുന്ന സാഹചരത്തിലാണ് സർവേ പ്രവർത്തനങ്ങൾക്കായി പ്രദേശങ്ങളിലെ പൊതുജനങ്ങളുടെ വീടുകളിൽ റിക്കാർഡ് പരിശോധനയും മറ്റും നടത്താൻ നിർദേശം നൽകിയിരിക്കുന്നത്.
സംസ്ഥാനത്തെ സർവേ ആഫീസുകൾ ഉൾപ്പെടെയുള്ളവ പഴയ രീതിയിൽ തുറന്നു പ്രവർത്തിക്കുന്നുണ്ടെങ്കിലും റീസർവേ ഉൾപ്പെടെയുള്ള ഫീൽഡ് ജോലികൾ ചെയ്യുന്നവരുടെ കാര്യത്തിൽ മറ്റൊരു ജില്ലയിലും ഈ നിർദേശമില്ല. ഒരു ദിവസം തന്നെ നിരവധി വീടുകളിൽ ചെല്ലേണ്ടതിനാൽ പ്രദേശവാസികളും ജീവനക്കാരും ഒരേ പോലെ ആശങ്കയിലാണ്. സർക്കാരിന്റെ മാർഗ നിർദ്ദേശങ്ങളിൽ റീസർവേ ഉൾപ്പെടെയുള്ള ഫീൽഡ് ജോലിയെപ്പറ്റി പരാമർശിച്ചിട്ടില്ലാത്തതും ജീവനക്കാരെ ആശങ്കപ്പെടുത്തുന്നു. സർവേ ജോലികൾ നടക്കുന്ന സ്ഥലങ്ങളിൽ നിരീക്ഷണത്തിൽ കഴിയുന്നവരോ വിദേശത്തു നിന്നോ അന്യസംസ്ഥാനങ്ങളിൽ നിന്നോ വന്നവരുണ്ടോയെന്നോ ജോലിക്ക് നിയോഗിപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് അറിയാനും കഴിയില്ല.
ഫീൽഡ് വിഭാഗം ജീവനക്കാർക്ക് വേണ്ടത്ര സുരക്ഷാമാർഗ നിർദ്ദേശങ്ങളോ സുരക്ഷാ ക്രമീകരണങ്ങളോ ലഭ്യമാക്കിയിട്ടില്ല. അതിനാൽ തന്നെ ഫീൽഡ് ജോലിക്ക് ശേഷം ആഫീസുകളിലും വീടുകളിലും എത്തുമ്പോൾ മറ്റു ജീവനക്കാരിലേക്കും കുടുംബാംഗങ്ങളിലേക്കും രോഗം പകരാൻ സാധ്യത കൂടുതലാണ്. പൊതുജനങ്ങളുമായി നിരന്തരം സമ്പർക്കം പുലർത്തേണ്ടതിനാൽ ഫീൽഡ് ജീവനക്കാരും നാട്ടുകാരും ഒരുപോലെ ആശങ്കയിലാണ്.
'ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് നിർദേശം നൽകിയിരിക്കുന്നത്. സർവേ പൂർത്തിയാക്കണമെന്ന് സംബന്ധിച്ച് ഹൈക്കോടതി ഉത്തരവും നിലവിലുണ്ട്. പൊതുജനങ്ങളുമായി ബന്ധപ്പെടാത്ത സ്ഥലങ്ങളിൽ സർവേ നടത്തിയാൽ മതി "
- എ. രാജൻ (അസി. ഡയറക്ടർ)