കാഞ്ചിയാർ : കാടും പടർപ്പും നിറഞ്ഞതും മാലിന്യവാഹിനിയുമായിരുന്ന കൈത്തോടിന് കയർഭൂവസ്ത്രം അണിഞ്ഞപ്പോൾ പുതുജീവനായി.കാഞ്ചിയാർ പഞ്ചായത്തിലെ മൂന്നാംവാർഡിൽ ഉൾപ്പെട്ട അരയത്തിനാൽപ്പടി കാഞ്ഞിരംപടി തോടിന്റെ ഭാഗമായ വാഴേൽപ്പടി മുതൽ കാഞ്ഞിരം പടിവരെയുള്ള ഭാഗത്താണ് തൊഴിൽ ഉറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കയർ ഭൂവസ്ത്രം ഇട്ടത്. തോടിന്റെ ഇരു കരകളിടിയുകയും സമീപത്തെ കൃഷിയിടങ്ങളിൽ മഴക്കാലത്ത് വെള്ളം കയറുകയും ചെയ്യുന്നത് സാധാരണമായിരുന്നു. ഇതിന് പരിഹാരമെന്നവണ്ണമാണ് തോടിന്റെ കയർഭൂവസ്ത്രമണിയിക്കാൻ തീരുമാനിച്ചത്. ഇരുകരകളിലുമായി 500 മീറ്ററോളം നീളത്തിൽ കയർഭൂവസ്ത്രം മുഖേന സംരക്ഷണഭിത്തി തീർക്കും.തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചുള്ള നിർമ്മാണജോലികൾ അവസാനഘട്ടത്തിലെത്തിയതായിപഞ്ചായത്തംഗം തങ്കമണി സുരേന്ദ്രൻ വ്യക്തമാക്കി. കയർഭൂവസ്ത്രത്താൽ സംരക്ഷണഭിത്തി തീർക്കുന്നതിനൊപ്പം ഇരുകരകളിലും പുല്ല് വച്ച് പിടിപ്പിക്കുന്ന ജോലിയും നടക്കുന്നുണ്ട്.ഇതിനായി കയർഭൂവസ്ത്രത്തിനിടയിൽ വിത്ത് പാകുകയാണ് ചെയ്യുന്നത്.നിർമ്മാണജോലികൾക്കാവശ്യമായ കയറും മറ്റും ആലപ്പുഴയിൽ നിന്നുമാണ് എത്തിച്ചിട്ടുള്ളത്.ഭൂവസ്ത്രം ഉറപ്പിക്കാൻ ആവശ്യമായ മുളയാണി തൊഴിലുറപ്പ് തൊഴിലാളികൾ തന്നെ നിർമ്മിച്ചു.