train

കണ്ണൂർ: ടിക്കറ്റെടുത്ത് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കാത്തിരുന്ന യാത്രക്കാരെ പരിഹാസ്യരാക്കി ജനശതാബ്ദി കോഴിക്കോട് നിന്നും സർവീസ് ആരംഭിച്ചതിൽ പ്രതിഷേധം. അധികൃതരുടെ വാക്ക് വിശ്വസിച്ച് ഇന്നലെ രാത്രി മുതൽ എത്തിയവരാണ് കബളിപ്പിക്കപ്പെട്ടത്. കൊവിഡ് കേസുകളുടെ ബാഹുല്യവും സ്‌ക്രീനിംഗ് സൗകര്യം ഒരുക്കാനുള്ള ബുദ്ധിമുട്ടും കണക്കിലെടുത്താണ് അവസാന നിമിഷം കണ്ണൂരിനെ ഒഴിവാക്കിയത്.

തലശ്ശേരി, വടകര സ്റ്റേഷനുകളിലും ഇത്തരം സൗകര്യം ഒരുക്കേണ്ടി വരുമെന്നതാണ് സംസ്ഥാന സർക്കാർ ഇടപെട്ട് ജനശതാബ്ദിയ്ക്ക് നിയന്ത്രണം ചെലുത്താൻ ഇടയാക്കിയത്. തിരുവനന്തപുരം വരെ സർവീസ് നടത്തുന്ന ട്രെയിൻ ഇനി മാവേലിക്കര, കായംകുളം സ്റ്റേഷനുകളിലും നിർത്തില്ല. ചൊവ്വ, ശനി ഒഴികെ ആഴ്ചയിൽ അഞ്ച് ദിവസവും ജനശതാബ്ദി സർവീസ് ആരംഭിച്ചതോടെ അടിയന്തിര ആവശ്യങ്ങൾക്ക് പോകേണ്ട യാത്രക്കാരുടെ പ്രതിസന്ധിയ്ക്ക് ഒരളവ് വരെ പരിഹാരമാകുമെന്നതാണ് ഏക ആശ്വാസം.

ജനശതാബ്ദിയിൽ യാത്ര ചെയ്യുന്നവരോട് ഒന്നര മണിക്കൂർ നേരത്തെ എത്താൻ റെയിൽവേ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അവസാന നിമിഷം രാവിലെ 4.50 ന് പോകേണ്ട ട്രെയിൻ രാത്രി 12.15 ഓടെ കാലിയടിച്ച് കോഴിക്കോടേക്ക് കൊണ്ടു പോകുകയായിരുന്നു. ഇന്ന് മുതൽ കേരളത്തിൽ ആറ് ട്രെയിനുകൾ കൂടി ഓടി തുടങ്ങുന്നുണ്ട്.

മുംബയിലേക്കുള്ള നേത്രാവതി, തിരുവനന്തപുരം കോഴിക്കോട് ജനശതാബ്ദി, തിരുവന്തപുരം- കോഴിക്കോട് ജനശതാബ്ദി, ഡൽഹിയിലേക്കുള്ള മംഗളാ എക്‌സ്പ്രസ്, നിസാമുദ്ദീൻ-എറണാകുളം തുരന്തോ, തിരുവനന്തപുരം -എറണാകുളം പ്രത്യേക ട്രെയിൻ എന്നിവയാണ് സർവീസ് നടത്തുന്നത്. ഇതിലൊന്നും ജനറൽ കംപാർട്ട്‌മെൻറിൽ യാത്ര അനുവദിക്കില്ല. എ.സി, സ്ലീപ്പർ കോച്ചുകളിൽ മുഴുവൻ സീറ്റിലും യാത്രക്കാരെ അനുവദിക്കുന്നതിനാൽ സാമൂഹിക അകലവും പാലിക്കില്ല. ഇത് രോഗ വ്യാപനത്തിന് ഇടയാക്കും.