കാസർകോട്: ഭർത്താവ് കൊന്ന് പുഴയിൽ തള്ളിയെന്ന് പറയുന്ന യുവതിയുടെ മൃതദേഹം ഒമ്പത് മാസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല. കൊല്ലം ഇരവിപുരം വാളത്തുങ്കൽ സ്വദേശിനി പ്രമീള (30) യുടെ മൃതദേഹമാണ് 2019 സെപ്തംബർ 19ന് തെക്കിലിലെ ചന്ദ്രഗിരി പുഴയിൽ തള്ളി എന്ന് ഭർത്താവ് പൊലീസിനോട് കുറ്റ സമ്മതംനടത്തിയത്. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണമാരംഭിച്ച് ആഴ്ചകൾ കഴിഞ്ഞിട്ടും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നാണ് അറിയുന്നത്.
കേസിൽ ഭർത്താവും ഓട്ടോ ഡ്രൈവറുമായ കണ്ണൂർ ആലക്കോട് നെടുംപതലിൽ സെൽജോ ജോണിനെ (31) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭാര്യയെ കാണാനില്ലെന്ന സെൽജോയുടെ പരാതിയിൽ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. സെൽജോയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പ്രമീളയെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം പുഴയിൽ തള്ളിയെന്നാണ് സെൽജോ വെളിപ്പെടുത്തിയത്. ഇതേ തുടർന്ന് പൊലീസ് അഗ്നിശമനസേനയുടെ സഹായത്തോടെ ചന്ദ്രഗിരി പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
പ്രമീളയുടെ മൃതദേഹം മാസങ്ങൾ പിന്നിട്ടിട്ടും കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചത്. ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്‌പെക്ടർ ടി.വി തോമസിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ മുരളീധരൻ, മോഹനൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ എ.പി മുഹമ്മദ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രമീള വധക്കേസിൽ അന്വേഷണം നടത്തുന്നത്. ഏതാനും പേരുടെ മൊഴി രേഖപ്പെടുത്തിയതായി അന്വേഷണ സംഘം വ്യക്തമാക്കി.
യുവതിയുടെ തിരോധാനം സംബന്ധിച്ച അന്വേഷണം ഗതിമാറ്റാനാണോ ഭർത്താവ് കൊന്ന് പുഴയിൽ തള്ളി എന്ന് മൊഴി നൽകിയത് എന്ന് സംശയിക്കുന്നവരും ഉണ്ട്. മനുഷ്യക്കടത്ത്പോലുള്ള സംഭവങ്ങൾ ധാരാളം റിപ്പോർട്ട് ചെയ്ത ജില്ലയാണ് കാസർകോട്. കൊന്ന് പുഴയിൽ തള്ളി എന്ന് പറഞ്ഞിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും മൃതദേഹം എവിടേയും പൊങ്ങി കാണാത്തതും ഭർത്താവിന്റെ മൊഴിയിലെ ദുരൂഹത ഏറുകയാണ്.