ചെന്നൈ: കൊവിഡ് 19 വ്യാപനത്തെ ചെറുക്കാൻ കേരളം മുണ്ടും മുറുക്കി ഇറങ്ങുമ്പോഴും അയൽ സംസ്ഥാനമായ തമിഴ്നാട്ടിലെ അവസ്ഥ അതീവ ഗുരുതരം. രാജ്യത്ത് ഏറ്റവുമധികം രോഗികളുള്ള മഹാരാഷ്ട്രയോടും ഡൽഹിയോടും രോഗികളുടെ എണ്ണത്തിൽ മത്സരിക്കുന്ന രീതിയിലാണ് ഇവിടെ രോഗവ്യാപനം ഉണ്ടാകുന്നത്.
തലസ്ഥാനമായ ചെന്നൈയിലടക്കം അതി ഭീകരമായ രീതിയിൽ രോഗ വ്യാപനം ഉണ്ടായിട്ടും സർക്കാർ നിസംഗരായ കാഴ്ചക്കാരായി മാറുകയാണ്. തമിഴ്നാട്ടിൽ ഇന്നലെ 1149ൽ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ആകെ കേസുകൾ 22333ലെത്തി. രാജ്യത്ത് രണ്ടാം സ്ഥാനത്തുണ്ടായ ഡൽഹിയെ പിന്തള്ളി രണ്ടാം സ്ഥാനത്താണ് ഇപ്പോൾ തമിഴ്നാട് ഉള്ളത്.
ഇന്നലെ 13 പേർ മരിച്ചതോടെ ആകെ എണ്ണം 173 ആയി ഉയർന്നു. സംസ്ഥാനത്ത് 9400 പേരാണ് ചികിത്സയിൽ കഴിയുന്നത്. രോഗികളിൽ 14065 പേർ പുരുഷന്മാരും 8259 പേർ സ്ത്രീകളുമാണ്. ഒൻപത് ട്രാൻസ്‌ജെൻഡറുകളും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. രാജ്യത്ത് ജൂൺ 30 വരെ ലോക്ക് ഡൗൺ നീട്ടിയെങ്കിലും മാർക്കറ്റുകൾ തുറക്കാനുള്ള ഇടപെടലാണ് സർക്കാർ നടത്തുന്നത്. ഇതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.