കാസർകോട്: കാലവർഷം തുടങ്ങിയതോടെ ജില്ലയിൽ പനിയും മറ്റ് പകർച്ചവ്യാധികളും വെല്ലുവിളിയുയർത്തുന്നു. കൊവിഡ് കാലത്തെ മഴക്കാലം മുൻവർഷങ്ങളേക്കാൾ വെല്ലുവിളിയാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. ആരോഗ്യസംവിധാനം ഒന്നാകെ കൊവിഡ് പ്രതിരോധത്തിൽ അണിനിരന്ന സാഹചര്യത്തിൽ പകർച്ചവ്യാധി പ്രതിരോധം കടുപ്പമേറിയതാകുമെന്ന് ആരോഗ്യവിദഗ്ദ്ധരും മുന്നറിയിപ്പ് നല്കുന്നു.

ജനറൽ ആശുപത്രിയിലും കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലും കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിനാണ് ഡോക്ടർമാരും ജീവനക്കാരും ഏറെ സമയവും ചെലവഴിക്കുന്നത്. ഇതിനിടയിലാണ് പനി അടക്കമുള്ള മഴക്കാലരോഗങ്ങൾ വ്യാപകമായിരിക്കുന്നത്. മഴ വരുന്നതിന് മുമ്പ് തന്നെ ജില്ലയിലെ മലയോര പ്രദേശങ്ങളിൽ ഡെങ്കിപ്പനി വ്യാപിച്ചിരുന്നു. വെള്ളരിക്കുണ്ട് താലൂക്കിലാണ് ഏറ്റവും കൂടുതൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തത്. ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ ഡെങ്കിപ്പനി കൂടുതൽ പ്രദേശങ്ങളിലേക്ക് പടരുന്നത് തടയാൻ സാധിച്ചിട്ടുണ്ട്. എന്നാൽ മഴക്കാലത്തുണ്ടാകുന്ന സ്വാഭാവികമായ പനിയും ജലദോഷവും തലവേദനയും തൊണ്ടവേദനയും ജനങ്ങളിൽ വലിയ ആശങ്കയുണ്ടാക്കുകയാണ്.

പരിശോധന വേണ്ടിവരും

സാധാരണ പനി വന്നാൽ പോലും കൊവിഡ് പരിശോധന നടത്തേണ്ടിവരുന്ന സാഹചര്യമാണുള്ളത്. ‌ആശുപത്രികളിൽ തിരക്ക് കൂടാനും സാമൂഹിക അകലം പാലിക്കുന്നതിന് തടസം നേരിടാനും പകർച്ചപ്പനി കാരണമാകും. ആശുപത്രി ജീവനക്കാർക്കും ഡോക്ടർമാർക്കും ജോലിഭാരം കൂടാനും ഇത് ഇടവരുത്തും.

മാലിന്യങ്ങൾ നീങ്ങിയില്ല

പകർച്ചവ്യാധികൾ പരത്തുന്ന കൊതുകുകൾ പൊതുജനാരോഗ്യത്തിന് കടുത്ത ഭീഷണിയാണ്. ജില്ലയിലെ പല ഭാഗങ്ങളിലും മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾ പലയിടങ്ങളിലും ഫലപ്രദമായിട്ടില്ലെന്നും ആക്ഷേപമുണ്ട്.