കാസര്‍കോട്: കാലവർഷം തുടങ്ങിയതോടെ കാസർകോട് ജില്ലയിൽ പനിയും മറ്റ് പകർച്ചവ്യാധികളും പടർന്നുപിടിക്കുന്നു. കൊവിഡ് കാലത്തെ മഴ മുൻകാലങ്ങളെക്കാൾ വലിയ വെല്ലുവിളിയാകും എന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. കൊവിഡ് രോഗികൾ കേരളത്തിലും പെരുകിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇവിടത്തെ ചികിത്സാ സംവിധാനങ്ങളെല്ലാം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കേണ്ടിവരികയാണ്. സർക്കാർ ആശുപത്രികൾ കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിനാണ് മുൻതൂക്കം നൽകുന്നത്. കാസർകോട് ജനറൽ ആശുപത്രിയിലും കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലും കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിനാണ് ഡോക്ടർമാരും ജീവനക്കാരും ഏറെ സമയവും ചെലവഴിക്കുന്നത്.
ഇതിനിടയിലാണ് പനി അടക്കമുള്ള മഴക്കാലരോഗങ്ങൾ വ്യാപകമായിരിക്കുന്നത്. മഴ വരുന്നതിന് മുമ്പ് തന്നെ ജില്ലയിലെ മലയോര പ്രദേശങ്ങളിൽ ഡങ്കിപ്പനി വ്യാപിച്ചിരുന്നു. വെള്ളരിക്കുണ്ട് താലൂക്കിലാണ് ഏറ്റവും കൂടുതൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ ഡെങ്കിപ്പനി കൂടുതൽ പ്രദേശങ്ങളിലേക്ക് പടരുന്നത് തടയാൻ സാധിച്ചിട്ടുണ്ട്. എന്നാൽ മഴക്കാലത്തുണ്ടാകുന്ന സ്വാഭാവികമായ പനിയും ജലദോഷവും തലവേദനയും തൊണ്ടവേദനയും ജനങ്ങളിൽ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. പനിയും തൊണ്ടവേദനയും കൊവിഡിന്റെ ലക്ഷണങ്ങളാണെന്ന് കണ്ടെത്തിയിരുന്നു. കൊവിഡിന് മുമ്പുള്ള കാലത്തും ഇതേ ലക്ഷണങ്ങളോടെയാണ് ആളുകൾക്ക് പനി വന്നിരുന്നത്. ഇന്നത്തെ സാഹചര്യത്തിൽ സാധാരണ പനി വന്നാൽ പോലും ലക്ഷണങ്ങളുടെ പേരിലാണ് എല്ലാവർക്കും ഉത്കണ്ഠ. കൊവിഡ് ഇല്ലാത്തവർ പോലും തങ്ങളെ വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന് സംശയിക്കാൻ ഇത് കാരണമാകുന്നു.
മഴക്കാലത്ത് സാധാരണയുണ്ടാകുന്ന നേരിയ പനിയുടെ പേരിൽപോലും പരിശോധന നടത്താൻ നിർബന്ധിതമാകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ആശുപത്രികളിൽ തിരക്ക് കൂടാനും സാമൂഹിക അകലം പാലിക്കുന്നതിന് തടസം നേരിടാനും പനിമൂലമുള്ള ഭീതി കാരണമാകും. ആശുപത്രി ജീവനക്കാർക്കും ഡോക്ടർമാർക്കും ജോലിഭാരം കൂടാനും ഇത് ഇടവരുത്തും. പനി ബാധിച്ചാൽ രോഗനിർണ്ണയം നടത്തുന്നതുവരെ രോഗികൾക്ക് മാനസികസംഘർഷം അനുഭവിക്കേണ്ടിവരുന്നു. പകർച്ച വ്യാധികൾ പരത്തുന്ന കൊതുകുകൾ പൊതുജനാരോഗ്യത്തിന് കടുത്ത ഭീഷണിയാണ്. ജില്ലയിലെ പല ഭാഗങ്ങളിലും മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾ പലയിടങ്ങളിലും ഫലപ്രദമായിട്ടില്ലെന്നും ആക്ഷേപമുണ്ട്.