കാസർകോട്: ലോക്ക് ഡൗൺ കാരണം കാസർകോട് ജില്ലയിലെ നിരവധി ഡോക്ടർമാർ കർണ്ണാടകയിൽ കുടുങ്ങിയതോടെ ജില്ലയിലെ ആരോഗ്യ രംഗം താളം തെറ്റുന്നു. ലോക്ക്ഡൗൺ ഇളവ് നൽകിയതിനെ തുടർന്ന് രോഗികൾ പലരും ആശുപത്രിയിൽ എത്താൻ തുടങ്ങിയെങ്കിലും ചികിത്സിക്കാൻ ഡോക്ടർമാർ ഇല്ലാതെ മടങ്ങേണ്ടി വരികയാണ്. ജില്ലയിലെ 150 ഓളം ഡോക്ടർമാരാണ് കാസർകോട്ടേക്ക് വരാൻ കഴിയാതെ മംഗളൂരു ഉൾപ്പെടെയുള്ള കർണ്ണാടകയിലെ നഗരപ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. കർണാടക ഇവർക്ക് വരുന്നതിനു പാസ് അനുവദിക്കാൻ തയ്യാറായെങ്കിലും കേരളത്തിന്റെ പസ് ലഭിക്കാത്തതുകൊണ്ടാണ് ഡോക്ടർമാർക്ക് കാസർകോട് എത്താൻ കഴിയാത്തത്. സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരോടൊപ്പം കാസർകോട്ടെ സർക്കാർ ആശുപത്രികളിലെ ഏതാനും ഡോക്ടർമാരും മംഗളൂരുവിൽ ഉണ്ട്.
ലോക്ക്ഡൗണിന് മുമ്പ് കുടുംബ വീടുകളിലേക്കും സ്വന്തം വീടുകളിലേക്കും പോയവരാണ് ഈ ഡോക്ടർമാർ. കുടുംബത്തോടൊപ്പം ചെലവഴിച്ചു തിരിച്ചുവരാനിരിക്കെയാണ് അതിർത്തി അടച്ചത്. സർക്കാർ ഇളവുകൾ അനുവദിക്കുമ്പോൾ വരാം എന്ന് കരുതിയവർ കുടുങ്ങുകയായിരുന്നു. കാസർകോട്ടെ സ്വകാര്യ ആശുപത്രികളിൽ വിദഗ്ധചികിത്സയ്ക്ക് എത്തുന്നതിൽ ഭൂരിഭാഗം പേരും കർണാടകത്തിലെ ഡോക്ടർമാരാണ്. ആശുപത്രികൾ സജീവമായെങ്കിലും ഡോക്ടർമാർക്ക് കാസർകോട് വരാൻ കഴിയുന്നില്ല. അന്തർ സംസ്ഥാന യാത്രകൾക്ക് പാസ് വേണമെന്ന് കേരള സർക്കാർ നിർബന്ധമാക്കിയതോടെയാണ് ഇവരും കുടുങ്ങിയത്. അന്തർസംസ്ഥാന യാത്രകൾക്ക് പാസ് വേണ്ടെന്ന് കേന്ദ്രം തീരുമാനിച്ചെങ്കിലും ഇളവ് നൽകാൻ കഴിയില്ലെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. പ്രശ്നം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കാസർകോട് ജില്ലാ കളക്ടർ ഡോ. ഡി. സജിത ബാബു ഇന്നലെ മംഗളുരു കളക്ടറുമായി ചർച്ച ചെയ്യുകയും പ്രശ്നം പരിഹരിക്കാൻ ധാരണയിലെത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇതു സംബന്ധിച്ച് ഉത്തരവുകൾ ഒന്നും ഇറങ്ങിയിട്ടില്ല.