കണ്ണൂർ: പ്രവാസികളുടെയും ഇതര സംസ്ഥാനങ്ങളിലെ മലയാളികളുടെയും വരവോടെ കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കാൻ തുടങ്ങിയ സ്ഥിതിയിൽ മാറ്റമില്ല. കണ്ണൂർ ജില്ലയിൽ ഇന്നലെ അഞ്ചു പേർക്കു കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ 115 ലെത്തി. ഇതിൽ കാസർകോട് സ്വദേശികൾ ആറും കോഴിക്കോട് സ്വദേശികൾ മൂന്നും ഒരാൾ എറണാകുളം സ്വദേശിയുമാണ്.
ഇന്നലെ രോഗം സ്ഥിതീകരിച്ചവരിൽ മൂന്നു പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും ഒരാൾ കുവൈറ്റിൽ നിന്നും വന്നവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയും രോഗബാധയുണ്ടായി. രോഗം സ്ഥിരീകരിക്കപ്പെട്ടവരിലെ കടന്നപ്പള്ളി പാണപ്പുഴ സ്വദേശിയായ 45കാരൻ മെയ് 30നാണ് കുവൈത്തിൽ നിന്ന് കണ്ണൂർ വിമാനത്താവളം വഴി ഐ.എക്‌സ് 1790 വിമാനത്തിൽ എത്തിയത്.
കണ്ണപുരം സ്വദേശിയായ 25കാരൻ മെയ് 29ന് മുംബൈയിൽ നിന്ന് ഇൻഡിഗോ 6ഇ 5354 വിമാനത്തിൽ ബംഗളൂരുവിലും അവിടെ നിന്ന് ഇൻഡിഗോ 6ഇ 7974 വിമാനത്തിൽ കണ്ണൂരിലുമെത്തി. മുണ്ടേരി സ്വദേശികളായ 67കാരനും 57കാരനും മെയ് 25ന് ചെന്നൈയിൽ നിന്നെത്തിയവരാണ്. ധർമടം സ്വദേശിനിയായ 27കാരിക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം 236 ആയി. ഇതിൽ 128 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പാട്യം സ്വദേശി ഒൻപത് വയസുകാരി രോഗം ഭേദമായി ഇന്നലെയാണ് വീട്ടിലേക്ക് മടങ്ങിയത്.
നിലവിൽ ജില്ലയിൽ 9459 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇവരിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 59 പേരും അഞ്ചരക്കണ്ടി കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ 87 പേരും തലശ്ശേരി ജനറൽ ആശുപത്രിയിൽ 28 പേരും കണ്ണൂർ ജില്ലാ ആശുപത്രിയിൽ 23 പേരും വീടുകളിൽ 9262 പേരുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതുവരെയായി ജില്ലയിൽ നിന്നും 7542 സാമ്പിളുകൾ പരിശോധനയ്ക്കയച്ചതിൽ 6769 എണ്ണത്തിന്റെ ഫലം ലഭ്യമായി. 6344 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 773 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.