കാസർകോട്: ക്വാറന്റീനിൽ പാർപ്പിച്ചിരുന്ന ആശുപത്രിയിൽ നിന്ന് ചാടിപ്പോയ രണ്ട് കഞ്ചാവ് കേസ് പ്രതികളെ പൊലീസ് പിടികൂടി. രാജപുരം ചുള്ളിക്കരയിൽ വച്ചാണ് ഇന്നലെ രാത്രി 10 മണിയോടെ സി.ഐ ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. നാട്ടുകാർ പിടികൂടി കൈകാര്യം ചെയ്ത ശേഷം പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. കുമ്പള പൊലീസ് കഴിഞ്ഞ ദിവസം ആറു കിലോ കഞ്ചാവുമായി പിടികൂടിയ തലശ്ശേരി മുഴപ്പിലങ്ങാട് സ്വദേശി അർഷാദ് (23), ധർമ്മടം സ്വദേശി സൽമാൻ (28) എന്നിവരാണ് ഇന്നലെ രാത്രി ഏഴ് മണിയോടെ രക്ഷപ്പെടാൻ ശ്രമിച്ചത്.
കോടതി റിമാൻഡ് ചെയ്ത പ്രതികളെ ജയിൽ അധികൃതർ രാജപുരം പൂടംകല്ല് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കൊവിഡ് നിരീക്ഷണത്തിൽ പാർപ്പിക്കുകയായിരുന്നു. ഇതിനിടെയാണ് ജയിൽ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ചു ചാടിയത്. വിവരം അറിഞ്ഞു പൊലീസ് തിരച്ചിൽ നടത്തുന്നതിനിടയിൽ ആണ് ഇരുവരും വാഹനങ്ങൾ ഒന്നും കിട്ടാതെ ചുള്ളിക്കരയിൽ ഒളിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞത്. പ്രതികൾ രക്ഷപ്പെട്ട വിവരം വാട്സ് ആപ് വഴി അറിഞ്ഞ നാട്ടുകാർ ഇവരെ വളഞ്ഞുവച്ചിരുന്നു. പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നതിനിടെ സാമൂഹ്യ അകലം പാലിക്കാതെ നാട്ടുകാർ പ്രതികളെ മർദ്ദിച്ചു. നിരീക്ഷണത്തിലുള്ള പ്രതികളുമായി നേരിട്ട് നാട്ടുകാർ സമ്പർക്കത്തിൽ ഏർപ്പെട്ടത് ആരോഗ്യ വകുപ്പിന് മറ്റൊരു തലവേദന ആവുകയും ചെയ്തു. ഇവരെ കണ്ടെത്തി പട്ടിക തയ്യാറാക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ പ്രവർത്തകരും പൊലീസും. എന്നാൽ ആരൊക്കെ കൃത്യമായി പേര് വിവരങ്ങൾ വെളുപ്പെടുത്തുമെന്ന സംശയം നിലവിലുണ്ട്.
പിടിക്കപ്പെട്ട പ്രതികൾ കോടതിയിൽ തങ്ങൾ നാട്ടുകാരുടെ മർദ്ദനത്തിന് വിധേയമായ വിവരം വെളിപ്പെടുത്തിയാൽ കേസിൽ കുടുങ്ങുമെന്ന ഭയമുള്ളതുകൊണ്ട് പട്ടിക തയ്യാറാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നന്നായി വിയർക്കേണ്ടി വരുമെന്നാണ് പറയുന്നത്. ഇതിൽ ചിലർ സ്വയം നിരീക്ഷണത്തിൽ പോയതായും വിവരമുണ്ട്.