ലഡാക്ക്: കൊവിഡ് 19 വ്യാപനം ജീവന് വെല്ലുവിളി സൃഷ്ടിക്കുമ്പോഴും രാജ്യ സുരക്ഷയിൽ വിട്ടു വീഴ്ച കാട്ടാതെ ഇന്ത്യൻ സൈന്യം. ജമ്മു-കാശ്മീരിലെ കിഷ്ത്വാറിൽ സൈന്യവും പൊലീസും നടത്തിയ ഓപ്പറേഷനിൽ ഭീകരവാദികളുടെ ഒളിത്താവളം തകർത്തു. കലാപങ്ങൾ നടത്താനായി സംഭരിച്ച നിരവധി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. ഛാഛ വനത്തിനുള്ളിൽ ഇന്നലെയായിരുന്നു സംയുക്ത നീക്കം നടത്തിയത്.
എ.കെ 56 തോക്ക്, 27 റൗണ്ട് വെടിയുതിർക്കാവുന്ന തരത്തിൽ തിര നിറക്കാവുന്ന റൈഫിൾ മാഗസിൻ, ഒരു അണ്ടർ ബാരൽ ഗ്രനേഡ് ലോഞ്ചർ, 9 എം.എം കൈത്തോക്ക്, ആറ് റൗണ്ട് വെടിയുതിർക്കാവുന്ന തരത്തിലുള്ള പിസ്റ്റൾ മാഗസിൻ എന്നിവയാണ് പിടിച്ചെടുത്തത്. പാക് ഭരണകൂടത്തിന്റെ സഹായത്തോടെ സംഭരിച്ച ആയുധങ്ങൾ ഇവിടെ എത്തിക്കാൻ പ്രാദേശിക സഹായം ലഭിച്ചിരിക്കാമെന്നാണ് സംശയം. ഇത്തരക്കാരെ കുറിച്ചും രഹസ്യാന്വേഷണ വിഭാഗം പരിശോധന നടത്തുന്നുണ്ട്. നേരത്തെ പുൽവാമ ജില്ലയിലും ഭീകരവാദികളുടെ ഒളിസങ്കേതം സുരക്ഷാസേന തകർത്തിരുന്നു. രോഗ വ്യാപന കാലത്ത് സർക്കാരിന്റെ ശ്രദ്ധ മാറിയത് അവസരമാക്കിയാണ് ഭീകര വാദികൾ പ്രവർത്തനം സജീവമാക്കിയത്.