നീലേശ്വരം: കിഫ്ബി ഫണ്ടിൽ നിന്ന് 28 കോടി ചെലവിട്ടുള്ള കിളിയളം -കമ്മാടം ഹൈടെക് റോഡിനായി കാത്തിരുന്ന കിനാനൂർ-കരിന്തളം പഞ്ചായത്തിലെ വലിയൊരു പ്രദേശത്തുള്ളവർ ഇപ്പോൾ പുറത്തിറങ്ങാനാകാത്ത സ്ഥിതിയിലാണ് എത്തിയിരിക്കുന്നത്. മഴയ്ക്ക് തൊട്ടുമുമ്പായി ഇവരുടെ പഴയ ടാറിംഗ് ഭാഗം വെട്ടിപ്പൊളിച്ച് റോഡ് പ്രവൃത്തി ആരംഭിച്ചതാണ് ഇപ്പോൾ നാട്ടുകാർക്ക് പാരയായത്. മഴ ശക്തമായതോടെ ഇതുവഴി ഗതാഗതം എന്നു സാദ്ധ്യമാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
കാൽനട പോലും അസാദ്ധ്യമാകുന്ന തരത്തിലാണ് നാട്ടുകാർ ഒറ്റപ്പെട്ടിരിക്കുന്നത്. കുഴമ്പുരൂപത്തിലുള്ള ചെളി രൂപപ്പെട്ടതിനെ തുടർന്നാണ് വാഹനങ്ങൾക്ക് ഇതുവഴി കടന്നുപോകാൻ പ്രയാസമായത്. 2016-17 കിഫ്ബി പദ്ധതിയിൽ പെടുത്തിയാണ് അഞ്ച് കോടി പാലത്തിനും 23 കോടി റോഡിനുമായി നീക്കിവച്ചത്. 2019 ജൂൺ 9ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്റെ അദ്ധ്യക്ഷതയിൽ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനാണ് പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. നേരത്തെയുള്ള വീതികുറഞ്ഞ റോഡിലേക്ക് ഇരുവശത്തുനിന്നും മണ്ണ് ഇടിച്ചിടുകയും ചിലയിടങ്ങളിൽ അരിക് കെട്ടുകയും മാത്രമാണ് ഇതുവരെയായി നടന്നത്.
കൾവർട്ടുകളുടെ നിർമ്മാണവും പാതിയിൽ നിർത്തിവച്ചിരിക്കുകയാണ്. കിളിയളം മുതൽ വരഞ്ഞൂർ വരെയുള്ള ഭാഗത്താണ് അപകടകരമായ രീതിയിൽ വെട്ടിപ്പൊളിച്ചിട്ടിരിക്കുന്നത്. കിളിയളം, ചാങ്ങാട്, പുതുക്കുന്ന്, വട്ടക്കല്ല്, ചേടിക്കുണ്ട്, കിഴക്കനൊടി, വരഞ്ഞൂർ എന്നിവിടങ്ങളിലെല്ലാം മണ്ണിടിച്ചിലുണ്ടാകുന്ന തരത്തിലാണ് പ്രവൃത്തി നിർത്തിവച്ചിരിക്കുന്നത്. രണ്ട് സ്വകാര്യബസുകൾ സർവീസ് നടത്തിയിരുന്ന റോഡിൽ ഓട്ടോറിക്ഷകൾക്ക് പോലും സർവീസ് നടത്താൻ സാധിക്കാത്ത അവസ്ഥയാണ്.
കരാർ ജോലി ഏറ്റെടുത്ത സ്വകാര്യകമ്പനിയുടെ അനാസ്ഥയാണ് പ്രവൃത്തി ഇഴയുന്നതിന് പിന്നിലെന്നാണ് നാട്ടുകാരുടെ ആരോപണം. തുടക്കം തൊട്ട് പ്രവൃത്തി ഒച്ചിഴയും വേഗത്തിലായിരുന്നു. ഇക്കാര്യത്തിൽ കാര്യമായ ഇടപെടൽ ജനപ്രതിനിധികൾ നടത്തിയിട്ടുമില്ല. ഇടയ്ക്ക് നിർത്തിവച്ച പ്രവൃത്തി ലോക്ക്ഡൗണിന് തൊട്ടുമുമ്പാണ് പുനരാരംഭിച്ചത്. ലോക്ക് ഡൗൺ ഇളവ് പ്രഖ്യാപിച്ചപ്പോഴും മഴ മുന്നിൽകണ്ട് പ്രവൃത്തിക്ക് വേഗതകൂട്ടിയില്ല.
അപകടത്തിലേക്ക് കാലൂന്നി വൈദ്യുതി തൂണുകൾ
റോഡ് മാന്തിപ്പൊളിച്ചതിനെ തുടർന്ന് ഇതുവഴിയുള്ള വൈദ്യുതി തൂണുകൾ അപ്പാടെ ബലം നഷ്ടപ്പെട്ട് ഏതുസമയത്തും വീഴാൻ പാകത്തിൽ നിൽക്കുകയാണ്. പോസ്റ്റുകൾ മാറ്റിസ്ഥാപിക്കാൻ നമ്പർ ഇട്ടിട്ടുണ്ടെങ്കിലും ഇതിനായി തുക കെട്ടിവയ്ക്കാൻ പ്രത്യേകം ഫണ്ടില്ലാത്തതിനാൽ ഇതുവരെ കെ.എസ്.ഇ.ബി ഇതിന് തയ്യാറായിട്ടില്ല. ചുറ്റുമുള്ള മണ്ണ് നീക്കിയതിനെ തുടർന്ന് ബലം നഷ്ടപ്പെട്ട പോസ്റ്റുകൾ ഭീഷണിയുയർത്തുന്നു. റോഡ് തുടങ്ങുന്ന കിളിയളത്തിനടുത്തുള്ള ചാങ്ങാട്ടിൽ ട്രാൻസ്ഫോർമർ സ്ഥിതി ചെയ്യുന്നിടത്താണ് വലിയതോതിൽ വെള്ളം ഒഴുകിയെത്തുന്നത്. ട്രാൻസ്ഫോർമറിന്റെ താഴെ ഭാഗത്തുള്ള ഫ്യൂസിലേക്ക് രാത്രികാലങ്ങളിലോ മറ്റോ വെള്ളം കയറിയാൽ ഇതുവഴി വരുന്ന യാത്രക്കാർ അപകടത്തിൽപെടാനുള്ള സാദ്ധ്യതയേറെയാണെന്നും പറയുന്നു.
ഇരുചക്രവാഹനങ്ങൾ തെന്നിവീണ് നിരവധി പേർ ഇതിനകം അപകടത്തിൽപെട്ടു. ചാറ്റൽമഴ പെയ്താൽ പോലും യാത്രചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ്. അസുഖബാധിതരെ കൊണ്ടുപോകുന്നതിനും ജോലിക്ക് പോകുന്നതിനും പോലും സാധിക്കാത്ത അവസ്ഥയാണ് മിക്കയിടത്തും.
നാട്ടുകാർ